
പാലക്കാട്: പാലക്കാട് പിരായിരിയിൽ ഒരനുമതിയും കൂടാതെ കുന്നിടിക്കലും നിലം നികത്തലും വ്യാപകം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്താണ് ജിയോളജി വകുപ്പിന്‍റേതുൾപ്പെടെ ഒരു അനുമതിയും ഇല്ലാതെ പാറപൊട്ടിക്കലും കുന്നിടിക്കലും നടക്കുന്നത്. തണ്ണീർത്തടം നികത്തപ്പെടുന്നതോടെ കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.അതേസമയം നികത്തലിന് സ്റ്റോപ് മെമ്മോ നൽകിയെന്ന് പിരായിരി വില്ലേജ് അധികൃതർ വിശദീകരിക്കുന്നത്.
പിരായിരി പഞ്ചായത്തിലെ വാരാമ്പളളത്താണ് വലിയ രീതിയില്‍ അനധികൃതമായി കുന്നിടിക്കലും വയൽ നികത്തലും നടക്കുന്നത്. പിരായിരി വില്ലേജിലെ ഇരുപതാം ബ്ലോക്കിൽപ്പെടുന്ന 20/2 ,21/2,22/3 തുടങ്ങിയ സവ്വേ നമ്പരുകളിലെ മൂന്നേക്കർ പ്രദേശത്തുളള കുന്ന് ഏതാണ്ട് പൂർണ്ണമായിത്തന്നെ നിരപ്പാക്കി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള ഈ സ്ഥലത്തിന് ചുറ്റും ചതുപ്പും നെൽവയലുകളുമാണ്. 13 ഏക്കർ വിസ്തൃതിയുളള ഈ പ്രദേശത്തേറെയും നിലമെന്നാണ് റവന്യൂ രേഖകളിലുളളത്. ഭൂവുടമ തന്നെയാണ് കൃഷിയിടമുൾപ്പെടെ നികത്തിയതെന്നും എന്താവശ്യത്തിനെന്നറിയില്ലെന്നും പരിസരവാസികൾ പറയുന്നത്.
ഇരുവശത്തുമുളള നെൽപ്പാടങ്ങൾ നികത്തിയാണ് ഈ പ്രദേശത്തേക്ക് വഴി നിർമ്മിച്ചത്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ഇത്തരം പ്രവർത്തനങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നെന്ന് പരിസരവാസികൾ പ്രതികരിക്കുന്നത്. പാറ പൊട്ടിക്കൻ മതിയായ അനുമതി വേണമെന്നിരിക്കെ അതും പാലിക്കപ്പെട്ടില്ല. ജിയോളജി വകുപ്പോ പഞ്ചായത്തോ ഇത്രയും വലിയ പാറ പൊട്ടിച്ചത് ഇതുവരെ അറിഞ്ഞിട്ടില്ല. പുഴയുടെ ഒരു ഭാഗം കയ്യേറിയാണ് നികത്തലെന്നാണ് പരാതി.
വിവരമറിയിച്ചിട്ടും റവന്യൂ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടുന്നില്ലെന്നും ആരോപണമുണ്ട് എന്നാൽ സംഭവമറിഞ്ഞപ്പോൾ തന്നെ സ്റ്റോപ് മെമ്മോ നൽകിയെന്നും ആർ ഡി ഒയ്ക്ക് റിപ്പോർട്ട് അയച്ചെന്നുമാണ് പിരായിരി വില്ലേജ് അധികൃതർ പറയുന്നത്. വലിയ രീതിയിലുള്ള നികത്തല്‍ എന്തു പദ്ധതിക്കാണെന്ന് ഉദ്യോഗസ്ഥർക്കുമറിയില്ല. നിലം തരംമാറ്റാനോ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാനോ ആരും സമീപിച്ചിട്ടില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. സ്റ്റോപ് മെമ്മോ നൽകും മുമ്പേ നികത്തൽ പൂർണമായെന്നതാണ് വസ്തുത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam