
മലപ്പുറം: 40 വര്‍ഷമായി ഒരേ ബസില്‍ ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്യുകയാണ്. മലപ്പുറത്തെ രണ്ട് സഹോദരൻമാർ. മഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ടിവിആര്‍ ബസിലെ ജീവനക്കാരായ ശേഖരനും അനുജന്‍ രാജനും യാത്രക്കാർക്കും പ്രിയപ്പെട്ടവരാണ്. ഡീസലിന് ലിറ്ററിന് മൂന്നു രൂപ വിലയുള്ള കാലം. ബസ് കഴുകി കഴുകി ഒടുവില്‍ ശേഖരന്‍ ഡ്രൈവര്‍ കുപ്പായമിട്ടു. അനുജന്‍ രാജന്‍ അതേ ബസില്‍ കണ്ടക്ടറായി. 'ആദ്യം വണ്ടി കഴുകാൻ പോയി. പിന്നെ ക്ലീനർ പണിയെടുത്തു. പിന്നെ ഡ്രൈവറായി.' ഡ്രൈവറായ ശേഖരൻ പറഞ്ഞു.
നാല്‍പത് വര്‍ഷം കഴിഞ്ഞു. ബസും റൂട്ടും മാറിയില്ല. ജോലിക്കാരും. ''ആകെ ഈ ഒരു ബസ്സിലേ പണിയെടുത്തിട്ടുള്ളൂ. ഇയാളുടെ കീഴിൽ മാത്രം. വേറൊരു ബസ്സിലും പോയിട്ടില്ല. ഞാനും ഏട്ടനും. നാൽപത് വർഷം കഴിഞ്ഞു. ഇപ്പോ 63 വയസ്സായി. കുട്ടികളെ പഠിപ്പിച്ചു. കുട്ടികളൊക്കെ നല്ല നിലയിലാണ്. ഒരാൾക്ക് ജോലിയായി. ഒരാൾ മെഡിസിന് പഠിക്കുന്നുണ്ട്. മോൻ പ്ലസ് ടൂവിന് പഠിക്കുന്നു. ഒക്കെ ഇതീന്ന് കിട്ടിയത് തന്നെ.'' രാജന്റെ വാക്കുകൾ.
യാത്രക്കാരുമായിട്ടും വണ്ടിക്കാരുമായിട്ടും പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നു. അതുകൊണ്ടാണ് 40 കൊല്ലമൊക്കെ ഇവർക്കൊപ്പം ഇങ്ങനെ നിൽക്കാൻ സാധിക്കുന്നത് തന്നെ. ഈ ബസ്സിൽ സ്ഥിരം യാത്ര ചെയ്യുന്ന ധാരാളം യാത്രക്കാരുണ്ട്. അതുപോലെ കുട്ടികളെ സ്ഥിരമായി ഈ ബസിൽ വിടുന്ന രക്ഷിതാക്കളും. 2016 ല്‍ ജില്ലയിലെ മികച്ച ഡ്രൈവറായി മോട്ടാര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ രാജനെ തെരഞ്ഞെടുത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam