പോത്തിനോട് കണ്ണില്ലാത്ത ക്രൂരത; ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തി കുത്തിയിറക്കി

By Web TeamFirst Published Sep 24, 2021, 8:15 AM IST
Highlights

രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്.
 

എടത്വ: ഒന്നരവയസ്സുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത. ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിച്ചതായും പരാതി. തകഴിയിലെ (thakazhi) ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനെയാണ് ആക്രമിച്ചത്. പുരയിടത്തില്‍ കെട്ടിയിട്ട പോത്തിനെയാണ് ബുധനാഴ്ത രാത്രി ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. 

രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്. രക്തം വാര്‍ന്നതിനാല്‍ പോത്ത് അവശനിലയിലായിരുന്നു.

പഞ്ചായത്ത് അംഗം ബെന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോത്തിനെ മൃഗാശുപത്രിയില്‍ എത്തിച്ചു. ജീവനക്കാര്‍ പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!