
കൊച്ചി: വ്യത്യസ്ത പ്രമേയവുമായിയെത്തിയ ജല്ലിക്കട്ടെന്ന സിനിമയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച വിഷയം. എന്നാൽ സിനിമ പറയുന്നത് ഒരു ഗ്രാമത്തിൽ യാഥാർത്ഥ്യമായാൽ എന്ത് സംഭവിക്കും. എറണാകുളം കൂത്താട്ടുകുളത്താണ് കയറുപൊട്ടിച്ചോടിയ പോത്ത് ഒരു നാടിനെയൊന്നാകെ ഉറക്കം കെടുത്തിയത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് തിയേറ്ററിൽ കയ്യടി നേടി മുന്നോട്ടുപോവുകയാണ്. ഒരു ഗ്രാമത്തിൽ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടുകയും അതിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജല്ലിക്കട്ട് പറയുന്നത്. എന്നാൽ സിനിമ ചർച്ചവിഷയമാകുന്ന സമയത്ത് തന്നെ സമാന സംഭവം യഥാർത്ഥ്യമായി ഭവിച്ചതിന്‍റെ കൗതുകത്തിലാണ് ഒരു ഗ്രാമം.
കൂത്താട്ടുകുളം ഇടയാർ നിവാസികളെ മണിക്കൂറുകൾ മുൾമുനയിലാക്കികൊണ്ടായിരുന്നു ഈ പോത്തിന്‍റെയും നെട്ടോട്ടം. ഇടയാറിലെ മീറ്റ് പ്രൊഡക്റ്റസ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്താണ് സിനിമയ്ക്ക് സമാനമായി ജീവനക്കാരെ വെട്ടിച്ച് കയറുപൊട്ടിച്ചോടിയത്. പിന്നീട് നാട്ടുകാർ മുഴുവൻ പോത്തിന് പിന്നാലെയായി. ഇടയാർ കവലയിൽ നിന്നോടി മുത്തുപൊതിക്കൽ മലയിലേയ്ക്ക് ഓടിയ പോത്ത് റബർ തോട്ടത്തിൽ നിലയുറപ്പിച്ചു.
പരിഭ്രാന്തരായ ജനങ്ങൾ നഗരസഭയെ വിവരമറിയച്ചതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇവർ പോത്തിനെ പിടിക്കാൻ മലകയറിയതോടെ പോത്ത് വീണ്ടും കവലയിലേക്കോടി. സിനിമ പോലെ കാര്യങ്ങൾ കൈവിട്ടുപോയില്ലെങ്കിലും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോത്തിനെ പിടികൂടാൻ നാട്ടുകാർക്കായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam