കടലാക്രമണത്തില്‍ പൊങ്ങിവന്നത് രണ്ടുവര്‍ഷം മുമ്പ് കുഴിച്ചിട്ട ബുള്ളറ്റ് ബൈക്ക്; പൊലീസും ഹാപ്പി!

By Web TeamFirst Published Nov 1, 2019, 7:19 PM IST
Highlights

രാഷ്ട്രീയ വിരോധത്തില്‍ തട്ടിക്കൊണ്ടുപോയി കടപ്പുറത്ത് കുഴിച്ചിട്ട ഒരു ബുള്ളറ്റ് ബൈക്കാണ് കടലാക്രണത്തില്‍ കുഴിയില്‍ നിന്ന് പുറത്തുവന്നത്. 
 

തിരൂര്‍: ശക്തമായ കടലാക്രണം മത്സ്യതൊഴിലാളികള്ക്ക്  ദുരിതം വിതച്ചപ്പോള്‍, ഏറെനാളായി അന്വേഷിക്കുന്ന ഒരു കേസിന് തുമ്പുണ്ടാക്കാനായതിന്‍റെ ആശ്വാസത്തിലാണ് തിരൂര്‍ പൊലീസ്. രാഷ്ട്രീയ വിരോധത്തില്‍ തട്ടിക്കൊണ്ടുപോയി കടപ്പുറത്ത് കുഴിച്ചിട്ട ഒരു ബുള്ളറ്റ് ബൈക്കാണ് കടലാക്രണത്തില്‍ കുഴിയില്‍ നിന്ന് പുറത്തുവന്നത്. 

മലപ്പുറത്തെ തീരദേശ മേഖലയില്‍ ഇന്നലെ കടലാക്രമണം രൂക്ഷമായിരുന്നു. രാവിലെ മുതല്‍ തിരമാലകള്‍ കരയിലേക്ക് വീശിയടിച്ചു കയറി. കുറച്ച് കഴിഞ്ഞപ്പോഴാണ് പറവണ്ണ കടപ്പുറത്ത് ബുള്ളറ്റ് ബൈക്കിന്റെ് ഒരു ഭാഗം കണ്ടത്. മത്സ്യതൊഴിലാളികള്‍ എത്തി പരിശോധിച്ചപ്പോള്‍ ഇത് കുഴിച്ചിട്ടതാണെന്ന് വ്യക്തമായി. ശക്തമായ തിരമാലയില്‍ കുഴിയിലെ മണല്‍ നീങ്ങിയപ്പോള്‍ ബുള്ളറ്റ് ബൈക്ക് പുറത്തു വന്നതാണ്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ്,  രണ്ടു വര്‍ഷം മുമ്പ് കൂട്ടായ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ കുഞ്ഞുട്ടിയില്‍ നിന്ന് തട്ടിയെടുത്ത് കൊണ്ടുപോയ വണ്ടിയാണ് ഇതെന്ന് വ്യക്തമായത്.

പറവണ്ണയിലെ ഭാര്യ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടയിലായിരുന്നു ഒരു സംഘം ആളുകള്‍ കുഞ്ഞുട്ടിയെ തടഞ്ഞു നിര്ത്തി ബുള്ളറ്റ് ബൈക്ക് ബലമായി കൊണ്ടുപോയത്. തീരദേശമേഖലിലെ രാഷ്ട്രീയ വിരോധമാണ് ബുള്ളറ്റ് ബൈക്ക് തട്ടിക്കൊണ്ടുപോകാനും കുഴിച്ചിടാനും കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കേസില്‍ ഇതുവരെ പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. അന്വേഷണം എങ്ങുമെത്താതെ നില്ക്കു ന്നതിനിടയിലാണ് കടലാക്രമണം ബുള്ളറ്റ് ബൈക്ക് കണ്ടെത്താൻ പൊലീസിന് സഹായകരമായത്. പൂര്‍ണമായും നശിച്ചതിനാല്‍ ഇനി ഉപയോഗിക്കാനാവില്ലെങ്കിലും വണ്ടി കണ്ടെത്തിയതോടെ  പ്രതികളെ എളുപ്പത്തില്‍ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

click me!