Plus Two Student Died : ബസ് പെട്ടന്ന് മുന്നോട്ടെടുത്തു: മുൻ ചക്രം കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

By Web TeamFirst Published Dec 11, 2021, 7:15 AM IST
Highlights

കാളികാവ് - കോഴിക്കോട് റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ് ബസ് സ്റ്റാൻഡിൽ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. 

വണ്ടൂർ: ബസ് സ്റ്റാൻഡിൽ നിന്ന് ബസ് പെട്ടന്ന് മുന്നോട്ടെടുത്തതോടെ സ്വകാര്യ ബസിന്റെ (Privat Bus) മുൻ ചക്രം കയറി വിദ്യാർത്ഥി മരിച്ചു. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ എന്ന നന്ദു (17) ആണ് മരിച്ചത്. മമ്പാട് ജി വി എച്ച് എസ് എസ് പ്ലസ് ടൂ വിദ്യാർത്ഥിയാണ്.  കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മണലിമ്മൽ പാടം ബസ് സ്റ്റാന്റിലായിരുന്നു അപകടം. 

കാളികാവ് - കോഴിക്കോട് റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ് ബസ് സ്റ്റാൻഡിൽ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ട്രാക്കിന് സമീപം നിന്നിരുന്ന നിതിന് പെട്ടെന്ന് ഓടി മാറാൻ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയ നിതിൻ സംഭവസ്ഥലത്ത് വച്ച് മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ നിയമനടപടികൾക്ക് ശേഷം സംസ്‌കരിച്ചു.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്

ഇടുക്കി: പെരുവന്താനം മുറിഞ്ഞ പുഴ ഭാഗത്ത് കെഎസ്ആര്‍ടിസി ബസും ശബരിമല തീർത്ഥാടകർ (Sabarimala Pilgrimage) വന്ന മിനി ബസും ഇടിച്ച് 11 പേർക്ക് പരിക്ക്. ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം (Accident) ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു.

പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചിരുന്നു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് തൊട്ടു മുന്നിൽ കാറിൽ ഉണ്ടായിരുന്ന മലയാളി ദമ്പതികൾ രക്ഷപ്പെട്ടത്.

click me!