
കോഴിക്കോട്: യാത്രക്കാരുടെ ലഭ്യത വർധിക്കുകയും പ്രവർത്തന ചെലവിനുള്ള വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും തൃശൂരിലേയ്ക്ക് മുമ്പുണ്ടായിരുന്ന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് കെ എസ് ആർ ടി സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റദ്ദാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കെ എസ് ആർ ടി സി യുടെ വിശദീകരണം.
താമരശ്ശേരി - മുക്കം - മഞ്ചേരി - തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ ഏറ്റെടുത്തതായി കെ എസ് ആർ ടി സി ചീഫ് ലോ ഓഫീസർ കമ്മീഷനെ അറിയിച്ചു. ഈ റൂട്ടിൽ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചെങ്കിലും നഷ്ടം സംഭവിച്ചു. നഷ്ടമുള്ള റൂട്ടുകളിൽ സർവ്വീസ് നടത്താൻ കഴിയില്ലെന്നും സർക്കാർ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. ഓമശ്ശേരി സ്വദേശി കെ ദിലീപ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത പാതയോരത്ത് താഴ്ന്നു കിടക്കുന്ന കേബിളുകള്‍ കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഇതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു എന്നതാണ്. ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കെ എസ് ഇ ബി ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam