കടുവ സെന്‍സസിനായി സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി; മാവോയിസ്റ്റുകളെന്ന് സംശയം

By Web TeamFirst Published Sep 8, 2021, 11:09 PM IST
Highlights

കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വനത്തിനുള്ളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയത്. ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകള്‍ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണുള്ളത്. ഉള്‍വനത്തില്‍ സാധാരണക്കാര്‍ എത്താന്‍ തരമില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. 

മാനന്തവാടി: വയനാടന്‍ കാടുകളിലെ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച് അധികദിവസം ആകുന്നതിന് മുന്‍പാണ് വനംവകുപ്പിന് തിരിച്ചടിയാകുന്ന സംഭവങ്ങളാണുണ്ടായിരിക്കുന്നത്. കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വനത്തിനുള്ളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയതായി വനംവകുപ്പ് വിശദമാക്കിയത്.

നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി റെയിഞ്ചിന് കീഴില്‍ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച 55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. കടുവ സെന്‍സസിന്റെ ഭാഗമായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും എത്തിച്ചതാണ് ക്യാമറകള്‍. കഴിഞ്ഞ നാലിനാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്ന് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസം ഇടവിട്ടുള്ള പരിശോധന വനാന്തര്‍ഭാഗത്ത് നടക്കാറുണ്ട്. ഇത്തരത്തില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനക്കിടെയാണ് ക്യാമറകള്‍ അഴിച്ചുമാറ്റിയതായി കണ്ടെത്തിയത്.

ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകള്‍ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയാണുള്ളത്. ഉള്‍വനത്തില്‍ സാധാരണക്കാര്‍ എത്താന്‍ തരമില്ലെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. ഉള്‍വനത്തിലായതിനാല്‍ തന്നെ മാവോയിസ്റ്റുകള്‍ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ കെ.വി. ബിജു ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. പോലീസും ഇത്തരത്തില്‍ സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള വനമേഖല കൂടിയാണിത്. മാവോയിസ്റ്റ് സംഘാംഗങ്ങളില്‍ ആരുടെയെങ്കിലും ദൃശ്യം ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാകാം ക്യാമറകള്‍ അഴിച്ചുമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ക്യാമറയിലേക്ക് ഘടിപ്പിച്ച വയറുകള്‍ അടക്കം അഴിച്ചുമാറ്റിയതും ആസൂത്രിതമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. ജനവാസപ്രദേശങ്ങളില്‍ നിന്ന് ഏറെ ദുരം മാറി കൊടുംവനത്തിലാണ് സംഭവം നടന്നിരിക്കുന്നതിനാല്‍ സംഭവത്തില്‍ മൃഗവേട്ടക്കാരെ സംശയിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. 

വനത്തിന്റെ ഇത്രയും ഉള്ളിലേക്ക് സാധാരണയായി മൃഗവേട്ടക്കാര്‍ എത്തിപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റെ പക്ഷം. ക്യാമറകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തൊണ്ടർനാട് പോലീസും വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!