
ഇടുക്കി: ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസുകാരന്റെ മൊഴി ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പൊള്ളലേറ്റ കുട്ടിയുടെ നാലു വയസുള്ള സഹോദരി ഇപ്പോൾ അമ്മക്കൊപ്പമുണ്ട്. അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത നിറഞ്ഞ പ്രവർത്തി.
സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്. ചട്ടുകം പഴുപ്പിച്ച് വച്ചാണ് കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചത്. കണ്ണിൽ മുളകു പൊടി തേച്ചതായും പരാതിയ ഉയർന്നിട്ടുണ്ട്. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അംഗൻവാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുൻപും പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു.
കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ ഇന്നലെ അറസ്റ്റിലായിരുന്നു.
മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam