
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നൽകിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭർത്താവിൽ നിന്ന് 19 ലക്ഷം സംഗീത കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും സഹോദരീ ഭർത്താവ് ജിപ്സൺരാജുമായിരുന്നു.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്കുകൾ ബാങ്കിൽ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്‍റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.
പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്‌പിക്കും ഉൾപ്പെടെ പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഒടുവിൽ കേസെടുക്കാൻ പോലീസ് തയ്യാറായത്. ആദ്യം മലയിൻകീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പോത്തൻകോട് സ്‌റ്റേഷനു കൈമാറുകയായിരുന്നു. തുടർന്നാണ് പോത്തൻകോട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, സഹോദരി തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam