തീരദേശ മേഖലയിലുള്ള റേഷൻ കടകളിൽ നിന്ന് ഉത്പന്നങ്ങൾ കടത്തി പുതിയ ചാക്കുകളിലാക്കി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന
തിരുവനന്തപുരം: നെയ്യാറ്റിൻകര കുഴിഞ്ഞാൻവിളയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം ചാക്ക് റേഷൻ ഉത്പന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു. സിവിൽ സപ്ലൈസ് നടത്തിയ പരിശോധനയിൽ ബാബു എന്നയാളുടെ ഗോഡൗണിൽ നിന്ന് പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്.
സമീപത്തെ എഴുപതുകാരിയുടെ വീട്ടിൽ നിന്ന് 200 ലിറ്ററിലധികം മണ്ണെണ്ണ കണ്ടെടുത്തു. തീരദേശ മേഖലയിലുള്ള റേഷൻ കടകളിൽ നിന്ന് ഉത്പന്നങ്ങൾ കടത്തി പുതിയ ചാക്കുകളിലാക്കി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
തമിഴ്നാട് സപ്ലൈക്കോയുടേതടക്കം വിവിധ ബ്രാൻഡുകളുടെ ചാക്കുകളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.