
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു.
അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്.
ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ 2019 സെപ്തംബർ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. എന്നാൽ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പിയും, വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമെന്നായിരുന്നു ബാലഭാസ്കറിന്‍റെ രക്ഷിതാക്കളുടെ വാദം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തർക്കമുണ്ടായിരുന്നു.
ബാലാഭാസ്കറിന്‍റെത് അപകടമരണമെന്നായിരുന്നു ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഈ റിപ്പോർട്ട് തള്ളി സിബിഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സിബിഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടേയും അന്തിമ റിപ്പോർട്ട്.
അപകട സമയത്ത് വാഹമോടിച്ചത് ആരെന്നതിനെ ചൊല്ലിയുടെ വ്യത്യമായ സാക്ഷി മൊഴികളിലാണ് തുടക്കത്തിൽ ദുരൂഹത തുടങ്ങിയത്. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കള്‍ സ്വർണ കടത്തിൽ പ്രതിയായതോടെയാണ് വീണ്ടും സംശയങ്ങൾ ശക്തമായത്. ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്ന കണ്ടെത്തല്‍ സിബിഐ ഇപ്പോള്‍ ഹൈക്കോടതിയെയും അറിയിച്ചിരിക്കുകയാണ്.
Read also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി ഇഡി