മാതൃകാപരം ഈ ജനകീയ ഹോട്ടല്‍; ലോക്ക് ഡൗണ്‍ കാലത്ത് 25 രൂപയ്ക്ക് ഊണുമായി സിഡിഎസ്

By Web TeamFirst Published Apr 7, 2020, 7:36 PM IST
Highlights

ലാഭമല്ല മറിച്ച് വിശക്കുന്നവരുടെ വയറു നിറക്കുകയെന്ന ലക്ഷ്യമാണ് ജനകീയ ഹോട്ടലിനുള്ളതെന്ന് പ്രവര്‍ത്തകര്‍. ചോറും മൂന്നു തരം കറികളും ഉച്ചയൂണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊണൊന്നിന് 25 രൂപയാണ് നിരക്ക്. 

അടിമാലി: ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജനകീയ ഹോട്ടലൊരുക്കി വിശക്കുന്നവര്‍ക്ക് തുച്ഛമായ നിരക്കില്‍ ഉച്ചയൂണെത്തിച്ചു നല്‍കുകയാണ് സിഡിഎസ് പ്രവര്‍ത്തകര്‍. കൈയ്യില്‍ പണമുണ്ടായിട്ടും അടഞ്ഞ് കിടക്കുന്ന ഭക്ഷണശാലകള്‍ക്ക് മുമ്പില്‍ ലോക്ക് ഡൗണ്‍ കാലത്ത് ചിലരെങ്കിലും നിസ്സഹായരായി നിന്നിട്ടുണ്ടാകും. ഈ സ്ഥിതിവിശേഷം മറികടക്കുന്നതിനായാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സിഡിഎസുകളുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ച് വരുന്നത്.

സിഡിഎസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടാല്‍ ഉച്ചനേരങ്ങളില്‍ ഉച്ചയൂണ് തുച്ഛമായ നിരക്കില്‍ നിശ്ചിത ദൂരപരിധിക്കുള്ളിലാണെങ്കില്‍ ഇവര്‍ എത്തിച്ചു നല്‍കും. കഴിഞ്ഞ രണ്ടാം തിയതിമുതല്‍ അടിമാലിയിലും സിഡിഎസിന്റെ ജനകീയ ഹോട്ടല്‍ ഗ്രാമപഞ്ചായത്ത് മുറ്റത്ത് സജീവമാണ്. ദിവസവും 80തിനടുത്ത ചോറു പൊതികള്‍ ഇവര്‍ ആവശ്യക്കാരുടെ പക്കല്‍ എത്തിക്കുന്നുണ്ട്.വൈകുന്നേരങ്ങളില്‍ അടിമാലി താലൂക്കാശുപത്രിയിലെ ആവശ്യക്കാരായ രോഗികള്‍ക്കിവര്‍ കഞ്ഞിയും എത്തിച്ച് നല്‍കുന്നു. ചോറും മൂന്നു തരം കറികളും ഉച്ചയൂണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊണൊന്നിന് 25 രൂപയാണ് നിരക്ക്.

ഓട്ടോറിക്ഷകളില്‍ സിഡിഎസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യക്കാര്‍ക്ക്  ചോറു വിതരണം നടത്തുന്നു.അടിമാലി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികളും അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉച്ചയൂണിന് ആവശ്യക്കാരായുണ്ട്.ആശുപത്രിയില്‍ എത്തുന്ന ഏതാനും ചില നിര്‍ദ്ദന രോഗികള്‍ക്ക് ഉച്ചയൂണ് സൗജന്യമായും നല്‍കി വരുന്നു.ഇതിനോടകം 700ഓളം ചോറു പൊതികള്‍ ആവശ്യക്കാരുടെ പക്കലിവര്‍ എത്തിച്ചു കഴിഞ്ഞു.

ലാഭമല്ല മറിച്ച് വിശക്കുന്നവരുടെ വയറു നിറക്കുകയെന്ന ലക്ഷ്യമാണ് ജനകീയ ഹോട്ടലിനുള്ളതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.അടിമാലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ ജോസ്,സിഡിഎസ് പ്രവര്‍ത്തകരായ ജോളി സുധന്‍,സലീന സൈനുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അടിമാലിയിലെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

click me!