
ചേർത്തല: രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി പി സാബുവിന്റെ നേതൃത്വത്തിൽ അനധികൃത വിലനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കുപ്പി മദ്യം ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം കൂടുതലായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന ഇയാള്‍ ആഴ്ചകളായി എക്സൈസിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനൊടുവിൽ നടത്തിയ പരിശോധനയിലാണ് നന്ദകുമാർ എക്സൈസിന്‍റെ പിടിയിലായത്.
അതിനിടെ അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എക്സൈസിനെ കണ്ടതോടെ വലയിലാക്കി കായലിലേക്കെറിഞ്ഞ 101 കുപ്പി മദ്യം മുങ്ങിയെടുത്തു എന്നതാണ്. ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ ഡ്രൈ ഡേ പ്രമാണിച്ച് ബീവറേജ് അവധി ആയതിനാൽ ഈ ദിവസങ്ങൾ കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 101 മദ്യകുപ്പികളാണ് പിടികൂടിയത്. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ ശിവജിയെ (52) എക്സൈസ് ആണ് പിടികൂടിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വലസഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എക്സൈസ് പിടികൂടുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
നിരവധി പരാതികൾ ഇയാളെ കുറിച്ച് മുമ്പും ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഡ്രൈ ഡേ നോക്കിയാണ് ഇയാൾ കൂടുതൽ മദ്യം അനധികൃതമായി വാങ്ങുകയും വാങ്ങിയ മദ്യ കുപ്പികൾ കായലിൽ താഴ്ത്തി വെക്കുകയും ചെയ്തത്. ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ വാങ്ങിയാണ് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവർ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam