ആഴ്ചകളായി എക്സൈസ് നിരീക്ഷിച്ചു, 2 ദിവസത്തെ ഡ്രൈ ഡേയിൽ കച്ചവടം പൊടിപൊടിക്കാമെന്ന് കരുതിയിരിക്കവെ 100 കുപ്പിയുമായി നന്ദകുമാറിനെ പിടികൂടി

Published : Oct 03, 2025, 03:50 PM IST
Illegal Liquor

Synopsis

ഡ്രൈ ഡേ പ്രമാണിച്ച് അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച 100 കുപ്പി മദ്യവുമായി ചേർത്തല സ്വദേശി നന്ദകുമാർ എക്സൈസ് പിടിയിലായി. ആഴ്ചകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഇയാളെ പിടികൂടിയത്

ചേർത്തല: രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി പി സാബുവിന്റെ നേതൃത്വത്തിൽ അനധികൃത വിലനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കുപ്പി മദ്യം ആണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യം കൂടുതലായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന ഇയാള്‍ ആഴ്ചകളായി എക്സൈസിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇതിനൊടുവിൽ നടത്തിയ പരിശോധനയിലാണ് നന്ദകുമാർ എക്സൈസിന്‍റെ പിടിയിലായത്.

തോട്ടപ്പള്ളിയിൽ മുങ്ങിയെടുത്തത് 101 കുപ്പി മദ്യം

അതിനിടെ അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എക്സൈസിനെ കണ്ടതോടെ വലയിലാക്കി കായലിലേക്കെറിഞ്ഞ 101 കുപ്പി മദ്യം മുങ്ങിയെടുത്തു എന്നതാണ്. ഒക്ടോബർ ഒന്ന്, രണ്ട് തിയതികളിൽ ഡ്രൈ ഡേ പ്രമാണിച്ച് ബീവറേജ് അവധി ആയതിനാൽ ഈ ദിവസങ്ങൾ കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച 101 മദ്യകുപ്പികളാണ് പിടികൂടിയത്. പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളിയിൽ ശിവജിയെ (52) എക്സൈസ് ആണ് പിടികൂടിയത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശിവജി എക്സൈസിനെ കണ്ട് വലസഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എക്സൈസ് പിടികൂടുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരച്ചിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്.

ഡ്രൈ ഡേയിൽ സ്ഥിരം വിൽപ്പന

നിരവധി പരാതികൾ ഇയാളെ കുറിച്ച് മുമ്പും ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഡ്രൈ ഡേ നോക്കിയാണ് ഇയാൾ കൂടുതൽ മദ്യം അനധികൃതമായി വാങ്ങുകയും വാങ്ങിയ മദ്യ കുപ്പികൾ കായലിൽ താഴ്ത്തി വെക്കുകയും ചെയ്തത്. ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ വാങ്ങിയാണ് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, മനോജ് കുമാർ വി കെ, സന്തോഷ് കുമാർ വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷഫീക്ക് കെ എസ്, ഹരീഷ് കുമാർ കെ എച്ച്, ജി ആർ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയകുമാരി വി കെ എന്നിവർ ഉണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം