
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശനത്തിന് സമയം നിശ്ചയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് നേരത്തെതന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശൻ ഔദ്യോഗിക വസതിയിൽ താമസമാക്കിയിരുന്നില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂർണമായും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലൊക്കെ മാറ്റം വരുത്താനുണ്ടെന്നാണ് വിവരം.
എന്നാൽ പണികൾ ബാക്കിയുണ്ടെങ്കിലും താമസം മാറുന്നതിന് വേണ്ട ഒരുക്കം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത്, ടൂറിസം, പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം ലഭിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തി ഒരുമാസമായിട്ടും കണ്ടോൻമെന്‍റ് ഹൌസിലേക്ക് മാറാൻ സാധിക്കാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ താമസിക്കുന്നത്. ഇതേത്തുടർന്ന് പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ സാധിച്ചിരുന്നില്ല. പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam