
കൊച്ചി: എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകൾ സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലായി. കുന്നുകര പഞ്ചായത്തിൽ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 പേരിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ടിൽ നാല് പേരും ചികിത്സ തേടി.
ബാധിത പ്രദേശങ്ങളിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങളിൽ പെട്ടന്നുള്ള ഉയർന്ന പനി, സന്ധികളിൽ കടുത്ത നീർവീക്കം, വേദന (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ എന്നിവയിൽ), പേശി വേദന, തലവേദന, ക്ഷീണം, ചില വ്യക്തികളിൽ ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവ ഉൾപ്പെടുന്നു. ലക്ഷണങ്ങൾ കണ്ടാൽ, രോഗി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.
രോഗബാധിതർ കൊതുകുകടിയേൽക്കാതിരിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം കഴിക്കുകയും വേണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഈഡിസ് കൊതുകുകളാണ് രോഗകാരണം എന്നതിനാൽ, രോഗ പ്രതിരോധത്തിന് ഉറവിട നിർമാർജനവും പകൽ സമയത്ത് കൊതുകുകടിയിൽ നിന്നുള്ള സംരക്ഷണവും അത്യന്താപേക്ഷിതമാണ്. വീടുകൾക്കുള്ളിലും പരിസരത്തും പ്രജനന സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. കൊതുകുകൾ പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. 2023-ലെ പൊതുജനാരോഗ്യ നിയമം അനുസരിച്ച്, വീടുകൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ തോട്ടങ്ങൾക്ക് ചുറ്റും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തിയാൽ 10,000 രൂപ വരെ പിഴ ചുമത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam