
പാലക്കാട്: മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമര അറിയണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും പ്രതികരണവുമായി രംഗത്തെത്തി. മക്കൾക്ക് ജോലി കൊടുക്കണം. ചെന്താമരക്ക് തൂക്കുകയർ കൊടുക്കണം. തക്കതായ ശിക്ഷ കൊടുക്കണം. അയാൾക്ക് ഒന്നിനെയും പേടിയില്ലെന്നും സരിത പറഞ്ഞു. കോടതിയിൽ ചെന്താമര പറയുന്നത് കെട്ട് ഭയം തോന്നിയെന്നും ഇവർ പറഞ്ഞു. പ്രതി ചെന്താമരക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണെന്ന് പാലക്കാട് മുൻ എസ്പി അജിത് കുമാർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമൂഹത്തിന് അപകടകാരിയായ ക്രിമിനലാണ് ചെന്താമര. രണ്ട് പെൺകുട്ടികളുടെ കണ്ണീർ മനസിൽ നിന്നും മായുന്നില്ല. ഒന്നും അവരുടെ നഷ്‌ടത്തിന് പകരമാവില്ല. പക്ഷെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് അവരോട് വാക്കു നൽകിയിരുന്നു. വിശദമായ അന്വേഷണം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്താമര കുറ്റക്കാരനെന്ന് വിധിച്ചത്. യാതൊരു കുറ്റബോധവുമില്ലാതെ കോടതിയിലും വെല്ലുവിളി തുടരുകയായിരുന്നു ചെന്താമര. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam