
മലപ്പുറം: മലപ്പുറത്ത് വില്‍പനക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎയുമായി ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മലപ്പുറം ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കല്‍ ഷിഹാദ് എന്നിവരെയാണ് 2.55 ഗ്രാം എംഡിഎംഎയുമായി വണ്ടൂർ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ഡിവൈഎസ്പി വികെ വിശ്വംഭരന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
വണ്ടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഎം നിധീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ പ്രതികൾ എംഡിഎംഎ ചെറിയ പായ്ക്കറ്റുകളാക്കുകയായിരുന്നു. ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതികള്‍ മലയോര മേഖലയിൽ ലഹരി വില്‍പന നടത്തിയിരുന്നത്. ഇതിലൂടെ ലഭിച്ച 8000 രൂപയും മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മൊബൈല്‍ ഫോണുകളും പ്രതികളിൽ നിന്നും പൊലീസ് കണ്ടെടുത്തു.
മുമ്പ് എംഡിഎംഎ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള നീലാമ്പ്ര റിയാസിന്റെ നീക്കങ്ങള്‍ പൊലീസ് കൃത്യമായി നിരീക്ഷിച്ചുവരികയായിരുന്നു. മലയോര മേഖലയില്‍ രാസലഹരി വിതരണം ചെയ്യുന്ന പ്രധാന സംഘത്തിലെ കണ്ണികളാണ് പിടിയിലായ രണ്ടുപേരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് എംഡിഎംഎ ലഭിച്ച ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കെതിരെയുള്ള പരിശോധനകൾ മേഖലയിൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. എഎസ്ഐ മുഹമ്മദ് അസ്ലം, സിപിഒ ഷാജിര്‍, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഈ ലഹരിവേട്ടയിൽ പങ്കെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam