11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ, ഇന്ന് വരുന്ന സാമ്പിൾ ഫലങ്ങൾ അതിനിർണായകം; തലസ്ഥാനം കോളറ ജാ​ഗ്രതയിൽ

Published : Jul 10, 2024, 12:49 AM IST
11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ, ഇന്ന് വരുന്ന സാമ്പിൾ ഫലങ്ങൾ അതിനിർണായകം; തലസ്ഥാനം കോളറ ജാ​ഗ്രതയിൽ

Synopsis

വയറിളക്കത്തെ തുടർന്ന് മരിച്ച 26കാരനായ അന്തേവാസിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിരീക്ഷണത്തിലാണ്. രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. നിലവിൽ പത്ത് വയസുകാരനായ അന്തേവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക്ക് ഹെൽത്ത് ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

വയറിളക്കത്തെ തുടർന്ന് മരിച്ച 26കാരനായ അന്തേവാസിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിരീക്ഷണത്തിലാണ്. രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം റാപിഡ് റെസ്പോൺസ് ടീമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കോളറ വളരെ ശ്രദ്ധിക്കണം

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

രോഗപകർച്ച

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

രോഗ ലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.

ശ്രദ്ധിക്കുക

രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിർജ്ജലീകരണം കൊണ്ടാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതൽ ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറ പ്രതിരോധം

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
  • ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക
  • പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
  • മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക
  • വയറിളക്കമോ ഛർദിലോ ഉണ്ടായാൽ ധാരാളം പാനീയം കുടിയ്ക്കുക
  • ഒ.ആർ.എസ്. പാനീയം ഏറെ നല്ലത്
  • എത്രയും വേഗം ചികിത്സ തേടുക.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം
സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു