
കോട്ടയം: സൈക്കിള്‍ വാങ്ങാന്‍ വേണ്ടി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുമ്പോള്‍ എലിസബത്തിന് പുതിയ സൈക്കിള്‍ കിട്ടിയതിലും സന്തോഷമായിരുന്നു. സൈക്കിള്‍ പിന്നീടായാലും വാങ്ങാം. ഇപ്പോള്‍ തന്‍റെ കാശ് പാവപ്പെട്ടവര്‍ക്ക്- രണ്ടാം ക്ലാസുകാരിക്ക് ഉറപ്പിച്ച് പറഞ്ഞു. മാതാപിതാക്കള്‍ പലപ്പോഴായി നല്‍കിയ പണം സൂക്ഷിച്ചിരുന്ന എലിസബത്ത് 2002 രൂപയുടെ തുട്ടുകളാണ് ഇന്നലെ ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബുവിന് കൈമാറിയത്.
വില്ലൂന്നി പിണഞ്ചിറയില്‍ സുനില്‍ ഫിലിപ്പ് തോമസിന്‍റെ മകളായ എലിസബത്ത് പുതുപ്പള്ളി എറികാട് സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നേരത്തെ, വികലാംഗ പെന്‍ഷനായി ലഭിച്ച തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരനും മാതൃക കാണിച്ചിരുന്നു.
ആലപ്പുഴ തലവടി തുണ്ടിയില്‍ മനോജിന്റേയും ബിന്ദുവിന്റേയും മകനായ കാര്‍ത്തിക് മനോജാണ് ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് പെന്‍ഷനായി ലഭിച്ച പണം സംഭാവന നല്‍കിയത്. പതിനായിരം രൂപയാണ് കാര്‍ത്തിക് നല്‍കിയത്. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ വീതം നല്‍കി.
ആനപ്രമ്പാല്‍ ദേവസ്വം യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കിന് കഴിഞ്ഞ ആറ് മാസമായി വികലാംഗ പെന്‍ഷനില്‍ നിന്ന് ലഭിച്ച തുകയാണ് നല്‍കിയത്. കുട്ടനാട് തഹസില്‍ദാര്‍ വിജയസേനന്‍ കാര്‍ത്തിക് മനോജിന്റെ കയ്യില്‍ നിന്ന് തുക ഏറ്റുവാങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam