
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിലൂടെ അതിഥി തൊഴിലാളിയുടെ മകന്‍റെ ഡിഗ്രി പ്രവേശന പ്രതിസന്ധി ഒഴിഞ്ഞു. പശ്ചിമബംഗാൾ സ്വദേശിയായ റോബർട്ട് പ്രധാന്റെയും റീതാ പ്രധാന്റെയും മകൻ റോഹൻ പ്രധാൻ നിരവധി പ്രതിസന്ധികളെ മറി കടന്നാണ് പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. റേഷൻ കാർഡ് ഇല്ലാത്തത് ബിരുദ പ്രവേശനത്തിന് പ്രതിസന്ധി ആയതോടെയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. ആശങ്ക നിറഞ്ഞു നിന്ന റോഹന്റെ മുഖത്ത് മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഇപ്പോൾ സന്തോഷമാണ് പ്രകടമാകുന്നത്. ആഗ്രഹം പോലെ ഇഷ്ടപ്പെട്ട കോഴ്സിന് അപേക്ഷിക്കാൻ സാധിച്ചു.
അതിഥി തൊഴിലാളികളുടെ മകനായ റോഹന് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നു. എന്നാൽ റേഷൻ കാർഡ് ഇല്ലാത്തതിനാൽ മാർ ഇവാനിയോസ് കോളേജിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിച്ചില്ല. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിനൊപ്പം ഇന്നലെ റോഹൻ മുഖ്യമന്ത്രിയെ കണ്ടു. അതിവേഗമായിരുന്നു പിന്നീടുള്ള സതീശന്‍റെ ഇടപെടൽ. എല്ലാത്തിനും ഒടുവിൽ സന്തോഷ വാർത്തയാണ് റോഹനെ തേടിയെത്തിയത്. 1995 ലാണ് റോഹന്റെ അച്ഛൻ റോബർട്ട് പ്രധാൻ കേരളത്തിൽ എത്തുന്നത്. വർഷങ്ങൾക്കു മുൻപ് കുടുംബത്തെയും നാട്ടിലെത്തിച്ചു. തുടർപഠനവും ജീവിതവും കേരളത്തിൽ തന്നെ വേണമെന്നാണ് റോഹന്റെ ആശ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam