മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാത; കരാര്‍ കമ്പനിക്കെതിരെ കളക്ടര്‍ ടി വി അനുപമ

By Web TeamFirst Published Jan 29, 2019, 3:09 PM IST
Highlights

നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കളക്ടര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും കലക്ടര്‍ വ്യക്തമാക്കി. 

തൃശൂര്‍: ദേശീയപാത 544 മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്കെതിരെ ആര്‍ബിറ്റേറ്റര്‍ കൂടിയായ തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടത്തുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. അപാകതകള്‍ ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ക്ക് ടി വി അനുപമ കത്തയയ്ക്കുകയും ചെയ്തു.

നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കളക്ടര്‍ നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിശോധനയില്‍ സുരക്ഷാ 
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ മുന്‍ നിറുത്തി കരാര്‍ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും കരാര്‍ കമ്പനി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ദേശീയപാത അതോറിറ്റിയുടെ പ്രൊജക്ട് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 

മണ്ണുത്തി സെന്ററിലെ അടിപ്പാതയുടെ ഭിത്തി നിര്‍മ്മിച്ച ഇന്റര്‍ലോക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ പരസ്പരം വിട്ടകന്ന് മീറ്ററുകളോളം പുറത്തേക്ക് തള്ളി അപകടാവസ്ഥയിലായത് ചൂണ്ടിക്കാട്ടി നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കളക്ടര്‍  സ്ഥലം സന്ദര്‍ശിച്ചത്.

അടിപ്പാത നിര്‍മ്മാണം അശാസ്ത്രീയമാണെന്നും പ്രവര്‍ത്തിയില്‍ ക്രമക്കേടുമുണ്ടെന്നും നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നാട്ടുകാര്‍ വലിയ പ്രക്ഷോഭവുമുയര്‍ത്തിയെങ്കിലും ദേശീയപാത നിര്‍മ്മാണം തടസപ്പെടുത്തുന്നുവെന്ന ആരോപണത്തില്‍ ഇത് അവഗണിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭിത്തിയുടെ കട്ടകള്‍ വിണ്ട് മാറി പുറത്തേക്ക് തള്ളി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് ഇതേ തുടര്‍ന്നായിരുന്നു കളക്ടര്‍ക്ക് ജനങ്ങളുടെ പരാതിയും ഇതേ തുടര്‍ന്ന് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതും നടപടി എടുത്തതും. 

click me!