
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. തട്ടാർകണ്ടി മൊയ്തുവിനെയാണ് നാലംഗം സംഘം ആക്രമിച്ചത്. കൈവശമുണ്ടായിരുന്ന പണവും അക്രമികൾ തട്ടിയെടുത്തെന്നാണ് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വണ്ടി കേടായെന്നും പെരുവണ്ണാമൂഴി കൊണ്ടുവിടണമെന്നും ആവശ്യപ്പെട്ട് രണ്ട് പേർ മൊയ്തുവിന്റെ ഓട്ടോയിൽ കയറി.
ജാനകിക്കാടെത്തിയപ്പോൾ ഇവർ ഓട്ടോ നിർത്തിച്ച് മൊയ്തുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമികളുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ഇറങ്ങിവന്ന ഒരാൾ മൊയ്തുവിനെ വാൾ കൊണ്ട് വെട്ടാനും ശ്രമിച്ചു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.
കഴുത്തിനും നെഞ്ചിലും പരിക്കേറ്റ മൊയ്തുവിനെ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമികളെ നേരത്തെ പരിചയം ഇല്ലെന്നും കണ്ടാൽ തിരിച്ചറിയാമെന്നും മൊയ്തു പറഞ്ഞു. തന്റെ പക്കൽ ഉണ്ടായിരുന്ന വാച്ച്, ലൈസൻസ്, ആധാർ കാർഡ് എന്നിവയും മറ്റൊരാൾ ഏൽപ്പിച്ചിരുന്ന 54000 രൂപയും അക്രമികൾ കൊണ്ടുപോയെന്നും മൊയ്തുവിന്റെ പരാതിയിൽ പറയുന്നു. തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam