
മലപ്പുറം : ചേളാരി ഐ ഒ സി പ്ലാന്‍റിലെ കരാര്‍ തൊഴിലാളികളുടെ വേതനത്തിന്‍റെ ഒരു ഭാഗം തൊഴിലാളി യൂണിയൻ നേതാക്കളും കരാറുകാരും ചേര്‍ന്ന് തട്ടിയടുത്തതായി പരാതി. കൊച്ചിയിലെ കരാറുകാരനും തൊഴിലാളി നേതാക്കളും ചേര്‍ന്ന് പതിനേഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കരാര്‍ ജീവനക്കാരുടെ ആരോപണം.
ചേളാരി ഐ.ഒ.സി പ്ലാന്‍റിലെ മുപ്പത്തിയാറ് കരാര്‍ തൊഴിലാളികള്‍ക്ക് നിശ്ചയിച്ച പ്രതിദിനം വേതനം 750 രൂപയാണ്. പക്ഷെ ഇവര്‍ക്ക് കിട്ടിയത് 700 രൂപ മാത്രം. ഒരാള്‍ക്ക് ദിവസം അമ്പതു രൂപയുടെ കുറവ്. 2019 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷവും ഈ ചൂഷണം തുടര്‍ന്നെന്നാണ് തൊഴിലാളികളുടെ പരാതി. ഒരു തൊഴിലാളിക്ക് നഷ്ടമായത് 46,800 രൂപ. 36 തൊഴിലാളികളുടേതാവുമ്പോള്‍ 16,85,000 രൂപ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കൂലി തിരിച്ചു പിടിച്ചു തരണമെന്നും കാണിച്ച് തൊഴിലാളികള്‍ പ്ലാന്‍റ് മാനേജരെ സമീപിച്ചിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ സിഐടിയു നിഷേധിച്ചു. പുതിയ കരാറുകാരനില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ആരോപണങ്ങളുന്നയിക്കുന്നതെന്ന് സിഐടിയു നേതാവ് അനില്‍ കുമാര്‍ പറഞ്ഞു.700 രൂപയാണ് കൂലി തീരുമാനിച്ചിരുന്നതെന്നും 750 എന്നത് കരാറില്‍ അച്ചടിപിശകായി വന്നതാണെന്നുമാണ് കരാറുകാരൻ കൊച്ചി സ്വദേശി നിയാസിന്‍റെ വിശദീകരണം. ഇരുവരും പക്ഷെ പരസ്യമായി പ്രതികരിക്കാൻ തയ്യാറായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam