
തൃശൂർ: കയ്പമംഗലത്ത് അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാറിലാണ് മയക്കുമരുന്ന് കടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സഹിതമാണ് പൊലീസ് പിടികൂടിയത്.
കയ്പമംഗലം ചളിങ്ങാട് സ്വദേശി ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി സാബിത്ത് (21) എന്നിവരാണ് പിടിയിലായത്. കാറിന്‍റെ സൈഡ് മിററിൽ കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 13 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കച്ചവടം നടത്തുന്നു എന്ന വ്യാജേനയാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇവർ ആർക്കൊക്കെയാണ് എംഡിഎംഎ നൽകിയിരുന്നത് എന്നും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.
കയ്പമംഗലം ഇൻസ്പെക്ടർ കെ ആർ ബിജു, എസ്ഐ സൂരജ്, ഡാൻസാഫ് എസ്ഐ ഷൈൻ, എഎസ്ഐ സൂരജ് വി ദേവ്, ലിജു ഇയ്യാനി, പൊലീസുകാരായ നിഷാന്ത്, ഷിന്‍റോ, ഗിരീഷ്, ഡെൻസ്മോൻ, ഫാറൂഖ്, ജോബി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം