കോൺക്രീറ്റ് മിക്സിം​ഗ് ലോറി വീട്ടിലേക്ക് മറിഞ്ഞ സംഭവം; വീട് പുതുക്കി നൽകാമെന്ന് ലോറിയുടമ

By Web TeamFirst Published Aug 18, 2022, 7:24 AM IST
Highlights

അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്.

കൊല്ലം: കൊട്ടാരക്കരയിൽ വീട്ടിലേക്ക് മറിഞ്ഞ കോൺഗ്രീറ്റ് മിക്സിംഗ് ലോറി ആറ് ദിവസത്തിന് ശേഷം നീക്കി. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്. അപകടത്തിൽ തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകുമെന്നും ലോറിയുടമ പറഞ്ഞു. അടൂരിൽ നിന്നും കുന്നിക്കോടേക്ക് പോയ വലിയ കോൺക്രീറ്റ് റെഡിമിക്സ് ലോറി വെള്ളിയാഴ്ച രാവിലെയാണ് മൈലം സ്വദേശിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലേക്ക് മറിഞ്ഞത്. അപകടമുണ്ടായിട്ടും ലോറിയുടമ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണമുയർന്നിരുന്നു.

വെള്ളമോ വെളിച്ചമോ ഇല്ലാതെ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടർന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയിൽ വാഹനം നീക്കം ചെയ്യാമെന്നും വീട് പുതുക്കി പണിയാമെന്ന് വാഹനയുടമ ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈകിട്ട ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്. വീട് പണി ഉടൻ തുടങ്ങുമെന്നും തകർന്ന വീട്ടുപകരണങ്ങൾക്ക് പകരം പുതിയത് വാങ്ങി നൽകാമെന്നും വാഹനയുടമ ഉറപ്പ് നൽകിയിട്ടുണ്ട്.

അപകടത്തില്‍ പരിക്കേറ്റ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍  ഷുഹൈബ് (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്‍റിലേറ്ററില് ചികിത്സയിലായിരുന്നു. തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും. കഴിഞ്ഞ മാസം ജൂലൈ 17നാണ് ഷുഹൈബ് സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി  പരിക്കേറ്റത്.

പത്ര വിതരണ ഏജന്‍റ് സി കെ സുലൈമാൻ്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീം, ഷഫീക്, ഷെസ. കുന്ദമംഗലം ആര്‍ട്സ് കോളേജിൽ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഷുഹൈബ്. പത്രവിതരണത്തില്‍ പിതാവിനെ സഹായിക്കാറുണ്ടായിരുന്നു. ഖബറടക്കം വ്യാഴാഴ്ച  വാവാട് ഖബര്‍സ്ഥാനില്‍ നടക്കും. 

click me!