
കൊച്ചി : പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ എറണാകുളം കാലടിയിൽ സമാന്തര പാലത്തിന്‍റെ പണി ഉടൻ തുടങ്ങും. പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെ പൈലിംഗ് ജോലികളാണ് ഈ ആഴ്ച തുടങ്ങുന്നത്.2 വർഷം കൊണ്ട് പാലം യാഥാർത്ഥ്യമാക്കുമെന്നാണ് മൂവാറ്റുപുഴ ആസ്ഥാനമായുള്ള കന്പനി സർക്കാരുമായുള്ള കരാറിൽ വ്യക്തമാക്കുന്നത്.
കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യം തുടങ്ങുക. പുഴയിൽ 6 ബീമുകളുടെ പൈലിങ്ങിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ഇതു കഴിഞ്ഞാൽ പുഴയുടെ മധ്യഭാഗത്ത് നിന്ന് താന്നിപ്പുഴ ഭാഗത്തേക്കു ബീമുകൾ കെട്ടും. പുഴയുടെ ഒഴുക്കിന് തടസ്സമാകാതിരിക്കാനാണ് രണ്ട് ഘട്ടമായി പണികൾ നടത്തുന്നത്.18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി പണിതുയർത്തണം. മേയ് 30നകം പൈലിങ് പൂർത്തീകരിക്കാനാണു ലക്ഷ്യം.
നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 5 മീറ്റർ മാറി 499 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണു പുതിയ പാലം. 2 വർഷമാണു നിർമാണ കാലാവധി. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ ബിൽഡേഴ്സിനാണു നിർമാണക്കരാർ.42 കോടി രൂപ ചിലവുണ്ട്. 2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ പാലം പണിക്കായി പണം വകയിരുത്തിയെങ്കിലും അലൈൻമെന്റ് , ഭൂമിയേറ്റെടുക്കൽ, ബൈപ്പാസ് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽത്തട്ടി പദ്ധതി ഇഴഞ്ഞു.
2022 ജൂണിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കാലടി സന്ദർശിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. വലിയ കുഴികൾ, വീതിയില്ലായ്മ, പാലത്തിന്റെ ബലക്ഷയം തുടങ്ങിയ കാരണങ്ങളാൽ കാലടി കടന്ന് കിട്ടുക കഠിനമാണ്. പാലം പണി പൂർത്തിയായാൽ എം സി റോഡിലെ വലിയ ഗതാഗതകുരുക്കിനാണ് പരിഹാരമാവുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam