
തൃശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ചാലക്കുടി കോടതി ജംഗ്ഷനില്‍ വാഹനാപകടങ്ങള്‍ പതിവാണ്. മണിക്കൂറിൽ നൂറിലേറെ വാഹനങ്ങൾ ഇതിലൂടെ കടന്നു പോവുന്നുണ്ട്. ഇവിടെയൊരു അടിപ്പാത നിര്‍മ്മാണം വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അടിപ്പാത നിര്‍മ്മാണം ദേശീയപാത അതോറിറ്റി അനുവദിച്ചു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം മാര്‍ച്ച് 23 ന് നിര്‍മ്മാണം ആരംഭിച്ചു.
അടിപ്പാത നിര്‍മ്മാണം 250 ദിവസത്തിനുള്ളില്‍ തീര്‍ക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴും നിര്‍മ്മാണം തുടങ്ങിയടത്ത് തന്നെയാണ്. അടിപ്പാത നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന ചാലക്കുടി കോടതി ജംഗ്ഷനിൽ കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ 109 അപടകങ്ങളാണുണ്ടായത്. ഇതില്‍ 11 പേർ മരിക്കുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അമിത വേഗതയും, നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങളുമായിരുന്നു നേരത്തേ അപകടങ്ങള്‍ക്ക് കാരണമെങ്കില്‍ ഇപ്പോള്‍ അടിപ്പാതക്കായി എടുത്ത കുഴിയും വില്ലനാകുകയാണ്. ഈ കുഴിയില്‍ വാഹനങ്ങള്‍ വീണും അപകടമുണ്ടാവുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പെരുമഴയത്ത് വഴി കാണാത്തതിനെ തുടർന്ന് പാൽ കയറ്റി വന്ന വാഹനം കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam