
ഇടുക്കി: ശൈത്യകാലമാസ്വദിക്കാൻ ഇടുക്കി മീശപ്പുലിമലയിൽ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിൽ നിന്നുള്ള യാത്രാസൗകര്യങ്ങൾ വനംവകുപ്പ് വിപുലീകരിച്ചു. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകർഷണം. നീലക്കുറിഞ്ഞി വർണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല.
അതിശൈത്യത്തെ തുടർന്നുള്ള അനുഗ്രഹീത കാലാവസ്ഥ മീശപ്പുലിമലയെ മനോഹരിയാക്കിരിക്കുന്നു. മൂന്നാറിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ഈ കാഴ്ച വിസ്മയം. മീശപ്പുലിമലയിൽ പോകാൻ ഓൺലൈനിലൂടെ വനംവകുപ്പിന്‍റെ അനുമതി തേടണം. മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ സൈലന്‍റ് വാലിയിലെ വനംവകുപ്പിന്‍റെ ബേസ് ക്യാമ്പിലെത്താം. ഇവിടെ നിന്ന് ജീപ്പിൽ 16 കിലോമീറ്റർ നീളുന്ന ഓഫ് റൈഡിംഗ് നടത്തി കെഎഫ്ഡിസിയുടെ റോഡോമെന്‍ഷൻ കോട്ടേജിൽ എത്തണം.
രാത്രി ഇവിടെ തങ്ങിയതിന് ശേഷം അതിരാവിലെയാണ് മീശപ്പുലിമലയിലേക്കുള്ള യാത്ര. ഏഴര കിലോമീറ്റർ നീളുന്ന ട്രെക്കിംഗ്. കാൽനടയായി ഏഴ് മലകൾ താണ്ടിയുള്ള യാത്ര അൽപം ആയാസകരമാണെങ്കിലും മലയുടെ നെറുകയിൽ എത്തിയാലുള്ള കാഴ്ച ആരുടെയും മനംനിറയ്ക്കും. പ്രകൃതിയുടെ വിസ്മയത്തിനൊപ്പം മാനും, കേഴയും, വരയാടുമെല്ലാം മീശപ്പുലിമലയിൽ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. തിരക്ക് കൂടിയതോടെ കെഎഫ്ഡിസി സഞ്ചാരികള്‍ക്കായി പ്രത്യേക യാത്ര പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമല സമ്മാനിക്കുന്ന ദൃശ്യവസന്തവും നവോന്മേഷവും ജീവിതകാലം മുഴുവൻ നിറഞ്ഞ് നിൽക്കുമെന്നാണ് സഞ്ചാരികളുടെ സാക്ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam