
ഇടുക്കി: ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പാഞ്ചാലിമേട്ടിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിന്‍റെ വിലക്ക്. ഭൂമിയുടെ ഒരു ഭാഗം വനംവകുപ്പിന്‍റേത് ആണെന്നാണ് അവകാശ വാദം. നടപടി അവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. ബിനു വനം വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയതിനെ തുടർന്ന് വനം, വിനോദസഞ്ചാരം, റവന്യു വകുപ്പുകൾ സംയുക്തമായി സർവേ നടത്തും.
പാഞ്ചാലിമേട്ടിൽ സഞ്ചാരികൾക്കായി ബോട്ടിംഗ്, പൂന്തോട്ടം, പാഞ്ചാലിക്കുളം നവീകരണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് സർക്കാർ മൂന്നേകാൽ കോടി രൂപ അനുവദിച്ചത്. ബോട്ടിംഗിനുള്ള ചെക്ക് ഡാമിൻറെ പണികൾ നടക്കുന്നതിനിടെയാണ് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത്. റവന്യു വകുപ്പ് വിനോദ സഞ്ചാര വകുപ്പിന് വിട്ടു കൊടുത്ത സ്ഥലത്താണ് നിർമ്മാണം നടത്തുന്നത്. മിച്ചഭൂമി നിയമപ്രകാരം സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. ഇതിൽ ചെക്ക് ഡാമും നടപ്പാതയും പണിയുന്നതിൽ ഒരു ഭാഗം വനം വകുപ്പിൻറേതാണെന്നാണ് വാദം.
നിലവിൽ ഡി.ടി.പി.സി.യുടെ കൈവശത്തിലുള്ള ഭൂമിയിൽ ജണ്ട സ്ഥാപിക്കാനുള്ള വനം വകുപ്പിൻറെ ശ്രമം പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് മുൻപ് തടഞ്ഞിരുന്നു. 2018-ൽ പ്രവേശന കവാടം, നടപ്പാത, കല്‍മണ്ഡപങ്ങള്‍, വിശ്രമകേന്ദ്രം, തുടങ്ങിയവ ഇവിടെ പണിതിരുന്നു. സഞ്ചാരികളുടെ വരവ് കൂടിയതോടെ വരുമാനവും വർധിച്ചു. രണ്ടാം ഘട്ട നിർമാണങ്ങൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് വനം വകുപ്പ് തടസ്സവുമായി എത്തിയത്. അതേ സമയം നിക്ഷിപ്ത വന ഭൂമിയിൽ ഉൾപ്പെട്ടതാണ് പാഞ്ചാലിമേടിൻറെ ഒരു ഭാഗമെന്നാണ് വനംവകുപ്പ് നിലപാട്. വനഭൂമി നാൽപ്പതു സെൻറോളം കൈയേറിയെന്ന് കാണിച്ച് കളക്ടർക്ക് വനംവകുപ്പ് പരാതിയും നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam