കൊവിഡ് 19: നീലഗിരിയില്‍ രോഗികള്‍ വര്‍ധിക്കുന്നു; അതിര്‍ത്തി പ്രദേശങ്ങളില്‍ ആശങ്ക

By Web TeamFirst Published Jul 14, 2020, 1:19 PM IST
Highlights

വയനാട് ജില്ലയിലെ താളൂര്‍, നമ്പ്യാര്‍ക്കുന്ന്, പാട്ടവയല്‍ പ്രദേശങ്ങളാണ് നീലഗിരി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നത്.
 

കല്‍പ്പറ്റ: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ തിങ്കളാഴ്ച 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആശങ്ക. ഇതാദ്യമായാണ് നീലഗിരിയില്‍ ഇത്രയും പേര്‍ക്ക് ഒരുദിവസം കൊവിഡ് പോസറ്റീവ് ആകുന്നത്. തിങ്കളാഴ്ചത്തെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ നീലഗിരിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 222 ആണ്. 

വയനാട് ജില്ലയിലെ താളൂര്‍, നമ്പ്യാര്‍ക്കുന്ന്, പാട്ടവയല്‍ പ്രദേശങ്ങളാണ് നീലഗിരി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നത്. ബസ് സര്‍വീസുകള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി വയനാട് ജില്ലാഭരണകൂടം അതീവ ജാഗ്രതയിലാണെങ്കിലും രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്ക നിറക്കുന്നുണ്ട്. 

അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ തമിഴ്‌നാട് പൊലീസ് സ്ഥിരമായി നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. നമ്പ്യാര്‍ക്കുന്ന്, പാട്ടവയല്‍ ഭാഗങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ കുടുക്കി പൊലീസിന്റെ പട്രോളിങും ഉണ്ട്. തമിഴ്‌നാട്ടിലാണെങ്കിലും അതിര്‍ത്തിപ്രദേശങ്ങളിലുള്ള മലയാളികളടക്കം കേരളത്തിലെ ടൗണുകളിലേക്കാണ് ചികിത്സക്കായും മറ്റും എത്തിയിരുന്നത്. 

എന്നാല്‍ ഇപ്പോള്‍ നിബന്ധനകളോടെ മാത്രമെ ഇവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാനാകൂ. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം 93 പേര്‍ നീലഗിരിയില്‍ രോഗമുക്തിനേടി. ജഗതള (എട്ട്), മേല്‍ കവട്ടി (രണ്ട്), ഊട്ടി നഗരം (ആറ്), മഞ്ചൂര്‍ (നാല്), ഓറനെല്ലി (പത്ത്), അതികരട്ടി (മൂന്ന്), മുള്ളിക്കൂര്‍ (നാല്), തങ്കാട് (മൂന്ന്) എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ രോഗികള്‍ ഉള്ളത്. 

അതികരട്ടി, തങ്കാട്, ഓറനെല്ലി, ജഗതള, സാന്തൂര്‍ എന്നീ ഗ്രാമങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. എളനെല്ലിയിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരുമായുള്ള സമ്പര്‍ക്കമാണ് രോഗം കൂടുതലായി പടരാന്‍ കാരണമായിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കുനേരെ ശക്തമായ നടപടിയെടുക്കുമെന്ന് നീലഗിരി കലക്ടര്‍ ഇന്നസെന്റ് ദിവ്യ അറിയിച്ചു. 

അതേ സമയം കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന ലോറികള്‍ അടക്കമുള്ള ചരക്കുവാഹനങ്ങള്‍ ആവശ്യം കഴിഞ്ഞ ഉടനെ തിരികെ വരണമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ചാമരാജ്‌നഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം. ഒരു കാരണവശാലും ഇതരസംസ്ഥാനങ്ങളില്‍ അനുവദിച്ചതിലും കൂടുതല്‍ സമയം ചരക്ക് വാഹന ജീവനക്കാര്‍ തങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു.

click me!