
മാവേലിക്കര: കുറത്തികാട് ജംങ്ഷനിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന തെക്കേക്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്തും ജാഗ്രത. മാവേലിക്കര ജില്ലാ ആശുപത്രിയിൽ രോഗിയെ പരിശോധിച്ച ഡോക്ടർ ഉൾപ്പെടെ 25 പേരോളം ക്വാറന്റീനിൽ പോയി. കായംകുളം മാർക്കറ്റിൽ നിന്നും മത്സ്യം ശേഖരിച്ച് പെട്ടി ഓട്ടോയിൽ കുറത്തികാട് ജങ്ഷന് സമീപമെത്തി വിൽപ്പന നടത്തിയിരുന്ന ആളിനാണു രോഗം സ്ഥിരീകരിച്ചത്.
വയറുവേദനയുമായി ബന്ധപ്പെട്ട് കായംകുളത്തെ എബനേസർ ആശുപത്രിയിലെത്തിയ രോഗിയുടെ സ്രവം ശസ്ത്രകിയക്കു മുന്നോടിയായി പരിശോധനക്ക് അയച്ചിരുന്നു. തിങ്കളാഴ്ച രാത്രി വയറു വേദന അസഹ്യമായപ്പോൾ രോഗി ജില്ലാ ആശുപത്രിയിലെ സർജനെ കണ്ട ശേഷം ആശുപത്രിയിൽ എത്തുകയായിരുന്നു.
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗിയെ പരിശോധിച്ച ഡോക്ടർ, നഴ്സ്, ടെക്നിഷ്യൻ, അറ്റൻഡർ, വാർഡിൽ സമീപത്തുണ്ടായിരുന്ന മറ്റു രോഗികൾ,അവരുടെ കൂട്ടിരിപ്പുകാർ എന്നിവരുൾപ്പെടെ 25പേരോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ് പറഞ്ഞു.
മത്സ്യ വിൽപ്പന നടത്തിയിരുന്ന ആളുമായി സമ്പർക്കം പുലർത്തിയിരുന്നവർ ഓഫിസിൽ വന്നിരിക്കാമെന്ന സംശയത്തിൽ തെക്കേക്കര പഞ്ചായത്ത് ഓഫിസിൽ ഇന്നലെ അഗ്നിരക്ഷാസേന അണുനശീകരണം നടത്തി. തെക്കേക്കര പഞ്ചായത്ത് ഓഫിസിൽ ഇന്നു മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam