
ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ, സിപിഎമ്മിനും വിമത ശല്യം. ആലപ്പുഴ കൈനകരിയിൽ എൽഡിഎഫ് വിമതനായ മുൻ ലോക്കൽ സെക്രട്ടറി എം എസ് മനോജിനെ സിപിഎം പുറത്താക്കി. പിന്തുണച്ച എൽസി അംഗം എകെ ജയ്മോനെയും പുറത്താക്കി. എൽഡിഎഫ് ഘടക കക്ഷിയായ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസിൻ്റെ വാർഡിലാണ് മുൻ എൽസി സെക്രട്ടറി എം എസ് മനോജ് വിമത സ്ഥാനാർത്ഥിയായത്. എൻസിപി യുവജന വിഭാഗം സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും റോവിങ് താരവുമായ റോച്ചാ സി മാത്യുവാണ് കൈനകരി ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ റിബൽ സ്ഥാനാർത്ഥികളെ പുറത്താക്കി മുസ്ലിം ലീഗ്. കണ്ണൂർ കോർപ്പറേഷനിലെ രണ്ട് ഡിവിഷനുകളിൽ മത്സരിക്കുന്നവർക്കെതിരെയാണ് നടപടി. വാരം ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റഹീസ്, ആദികടലായി ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഹമ്മദലി എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. വി കെ അബ്‍ദുൾ ജബ്ബാർ, ഷാജി കടലായി എന്നീ പാർട്ടി പ്രാദേശിക നേതാക്കളെയും പുറത്താക്കി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്മെന്റ് സ്‌ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.