മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞത് കുട്ടികൾ, സംഭവം ഇങ്ങനെ...

By Web TeamFirst Published Aug 15, 2022, 11:58 AM IST
Highlights

പിടിയിലായ കുട്ടികളിൽ നിന്ന് പടക്കം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ വീണ്ടും പടക്കമെറിയാനുള്ള തയ്യാറെടുപ്പിലാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

കോഴിക്കോട് : മംഗളുരു - തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടക വസ്തുവേറിന്റെ യാഥാര്‍ത്ഥ്യം പുറത്ത്. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയിൽ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാനിരിക്കെയായിരുന്നു അപകടം. സംഭവത്തിന് പിന്നിൽ ആരെന്ന അന്വേഷണത്തിനൊടുവിൽ പൊലീസ് കാരണക്കാരെ കണ്ടെത്തി, പിടികൂടുകയും ചെയ്തു. എന്നാൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പടക്കമേറിന് പിന്നിൽ

വെള്ളയിൽ റെയിൽവെ സ്റ്റേഷൻ കടന്നുപോകവെയാണ് പടക്കമേറുണ്ടായത്. തങ്ങള്‍ റോഡ് സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് പിടിയിലായത്. പിടിയിലായ രണ്ട് പേരെ റയില്‍വെ സംരക്ഷണ സേന പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. വെള്ളയില്‍ സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി 10.32 ഓടെയായിരുന്നു പടക്കമേറുണ്ടായത്. 

ജനറൽ കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരൻ റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചു. ആര്‍പിഎഫ് ഉടനെ വെള്ളയിൽ സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു. ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളിൽ നിന്ന് പടക്കം കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ വീണ്ടും പടക്കമെറിയാനുള്ള തയ്യാറെടുപ്പിലാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

click me!