
കോഴിക്കോട്: ജോർജ്ജ് എം തോമസിനെതിരായ നടപടിയിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെതിരെയും പാർട്ടിയിൽ വിമർശനം. തിരുവമ്പാടി ഏരിയാ കമ്മറ്റി യോഗത്തിലാണ് പി.മോഹനനെതിരെ അംഗങ്ങൾ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട വിമർശനം ഉന്നയിച്ചത്. ജോർജ്ജ് എം തോമസിനെ ഇത്രയും കാലം സംരക്ഷിച്ചത് പി മോഹനനാണെന്ന ചർച്ച പാർട്ടിയിൽ സജീവമാണ്.
ജോർജ്ജ് എം തോമസിനെ സസ്പെന്റ് ചെയ്ത നടപടി വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് ജില്ലാ സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നത്. ജോർജ്ജ് എം തോമസിന്റെ ആഢംബരവീട് നിർമ്മാണം നേരത്തെ ചർച്ചയായപ്പോൾ അദ്ദേഹം നൽകിയ വിശദീകരണം താനും ജില്ലാ സെക്രട്ടറിയും വീട് പണിയുന്നുണ്ടെന്നായിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ജോർജ്ജിനെ പോലെ തന്നെയാണോ ജില്ലാ സെക്രട്ടറിയും വീട് പണിയുന്നതെന്ന ചോദ്യം ഏരിയ കമ്മറ്റിയോഗത്തിൽ ഉയർന്നത്. എന്നാൽ തനിക്ക് പെൻഷനായും മറ്റും കിട്ടിയ തുക കൊണ്ടാണ് വീട് പണിയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
'പീഡന കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ 25 ലക്ഷം, സഹായിച്ച പൊലീസുകാരന് ഭൂമിയും റിസോർട്ടും'
ജോർജ്ജിന് ഇത്രയും നാൾ പാർട്ടിയിൽ നിന്ന് കിട്ടിയ പിന്തുണയ്ക്ക് കാരണക്കാരൻ ജില്ലാ സെക്രട്ടറിയാണെന്ന് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിമർശനം. നേരത്തെയും പാർട്ടി കമ്മറ്റികളിൽ ജോർജ്ജിന്റെ വഴി വിട്ട നീക്കങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നിരുന്നു. അന്നൊക്കെ പരാതി ഉന്നയിച്ചവർക്ക് പിന്നീട് പാർട്ടിയിലെ സ്ഥാനങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഒരു ജില്ലാ കമ്മറ്റി അംഗത്തിനടക്കം ഇങ്ങനെ കീഴ് ഘടകത്തിലേക്ക് മാറേണ്ടി വന്നു. 10 വർഷത്തിലേറെയായി ജോർജ്ജിനെതിരെ താമരശ്ശേരി തിരുവമ്പാടി മേഖലയിൽ നിന്ന് നിരവധി ആരോപണങ്ങളുയർന്നിരുന്നു. ലൗവ് ജിഹാദ് പരാമർശത്തെയടക്കം പരസ്യമായി തുണച്ചിട്ടും നടപടിയുണ്ടായില്ല.
ജനകീയരായ പ്രാദേശിക നേതാക്കളിൽ പലരും ജോർജ്ജുമായി ഇടഞ്ഞ് പ്രവർത്തനരംഗത്ത് നിന്ന് പിൻ വാങ്ങിയതായും ആക്ഷേപമുണ്ട്. ജോർജ്ജിനെ ഈ ഘട്ടത്തിലൊക്കെ സംരക്ഷിച്ചത് ആരാണെന്ന ചർച്ച ഇപ്പോൾ പാർട്ടിക്കകത്ത് ചൂട് പിടിക്കുകയാണ്. '
ജോർജ്ജ് എം തോമസ് വിഷയത്തിൽ പി മോഹനന് വിമർശനം