നിലമ്പൂരിലെ തോട്ടപ്പൊയില്‍ അങ്കണവാടിയില്‍ നിന്ന് എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. അങ്കണവാടി തുറന്ന സമയത്ത്  പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളെ സുരക്ഷിതമായി മാറ്റുകയും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് എത്തി പാമ്പിനെ പിടികൂടുകയും ചെയ്തു.

മലപ്പുറം: നിലമ്പൂര്‍ തോട്ടപ്പൊയില്‍ അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. അങ്കണവാടിയിലെ അടുക്കളയ്ക്ക് സമീപം പാത്രങ്ങള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെ അങ്കണവാടി തുറന്ന സമയത്താണ് സംഭവം. ഈ സമയം മൂന്നോ നാലോ കുട്ടികള്‍ അങ്കണവാടിയില്‍ എത്തിയിരുന്നു. അങ്കണവാടി ഹെല്‍പ്പര്‍ പാത്രങ്ങള്‍ എടുക്കാനായി അടുക്കളയുടെ പിന്‍ഭാഗത്തേക്ക് ചെന്നപ്പോഴാണ് പാമ്പിന്റെ ശബ്ദം കേട്ടത്. പരിശോധിച്ചപ്പോള്‍ വലിയൊരു മൂര്‍ഖന്‍ പാമ്പിനെ കാണുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ സുരക്ഷിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റി.

തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തി. സമീപത്തെ മാളത്തിലേക്ക് ഇഴഞ്ഞുപോയ പാമ്പിനെ ഏറെ പരിശ്രമത്തിനൊടുവില്‍ ഇ ആര്‍ എഫ് സംഘം പിടികൂടി. കുട്ടികളും ജീവനക്കാരും എപ്പോഴും ഉണ്ടാകുന്ന സ്ഥലത്ത് ഇത്രയും വലിയ പാമ്പിനെ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ പാമ്പിനെ പിടികൂടാനായത് വലിയ ആശ്വാസമായി.