
മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച 6 വയസ്സുകാരനെ മർദിച്ച കേസിൽ അധ്യാപികക്കെതിരെ വകുപ്പ് തല നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. മർദനമേറ്റ 6 വയസ്സുകാരന്റെ രണ്ടാനമ്മ കൂടിയാണ് അധ്യാപിക. പെരിന്തൽമണ്ണ എഇഒക്ക് ആണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം നൽകിയത്. കുട്ടിയെ മർദിച്ച സംഭവത്തിൽ നേരത്തെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷണം നിഷേധിച്ചു, പൊള്ളൽ ഏൽപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രണ്ടാനമ്മയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോകാൻ സഹായിച്ചതിന് രണ്ടാനമ്മയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
6 വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പെരിന്തൽമണ്ണ പോലീസ് എഫ്ഐആർ ഇട്ടതിന് പിന്നാലെ രണ്ടാനമ്മ ഒളിവിൽ പോയിരുന്നു. 6 വയസ്സുകാരനെ പട്ടിണിക്കിട്ടു പീഡിപ്പിച്ചു, പപ്പടക്കോൽ കൊണ്ടു പൊള്ളിച്ചു എന്നിവയാണ് രണ്ടാനമ്മയ്ക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ. ഒന്നര വയസ്സുളളപ്പോൾ കുഞ്ഞിന്റെ സ്വന്തം അമ്മ മരിച്ചു. പിന്നീട് അമ്മയുടെ അച്ഛൻറെ വീട്ടിലും സ്വന്തം അച്ഛൻ്റെ വീട്ടിലുമായിട്ടായിരുന്നു ആറു വയസ്സുകാരൻ്റെ താമസം. അച്ഛന് ജോലി വിദേശത്ത് ആയതിനാൽ, കഴിഞ്ഞിരുന്നത് രണ്ടാനമ്മയ്ക്കൊപ്പം.
ഇടയ്ക്ക് കുഞ്ഞിൻ്റെ അമ്മയുടെ ബന്ധുക്കൾ കാണാൻ വരും. ഇക്കഴിഞ്ഞ ജൂലൈ നാലിന് മുത്തച്ഛൻ കുഞ്ഞിനെ കാണാൻ സ്കൂളിലെത്തി. അപ്പോഴാണ് ശരീരത്തിൽ പരിക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ ചൈൽഡ് ലൈനിൽ ഉൾപ്പെടെ പരാതി നൽകി. ആരോപണം പരിശോധിച്ച ചൈൽഡ് ലൈൻ കുട്ടി മര്‍ദനത്തിനും മറ്റും ഇരയായതായി കണ്ടെത്തി. പിന്നാലെ നിയമനടപടികൾ തുടരാൻ പെരിന്തൽമണ്ണ പൊലീസിന് റിപ്പോര്‍ട്ട് കൈമാറി. ഇതിനെ അടിസ്ഥാനമാക്കിയാണ് പൊലീസ് കേസ് എടുത്തത്. പുതിയ സാഹചര്യത്തിൽ കുഞ്ഞിൻ്റെ സംരക്ഷണം മുത്തച്ഛനും മുത്തശ്ശിക്കും മലപ്പുറം കുടുംബ കോടതി കൈമാറിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam