
കൊച്ചി: നെടുമ്പാശേരിയിൽ ലക്ഷങ്ങളുടെ സ്വർണം പിടികൂടി. വിലകൂടിയ മദ്യകുപ്പിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് പിടിവീണത്.
വീഡിയോ കാണാം
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട, അരക്കോടിയോളം രൂപയുടെ സ്വർണം പിടികൂടി
അതേസമയം കഴിഞ്ഞ ദിവസം കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് രാജ്യസഭാ എംപി അബ്ദുൽ വഹാബിന്‍റെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ചതിലെ വിവാദം ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അബ്ദുൽ വഹാബ് എം പിയുടെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം നടന്നത്. മകനുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അബ്ദുൽ വഹാബ് എം പി കസ്റ്റംസ് കമീഷണർക്ക് നൽകിയ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുയാണെന്നാണ് അധികൃതർ നൽകുന്ന മറുപടി. വഹാബിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതിനാലാണ് പരിശോധന വേണ്ടി വന്നതെന്നാണ് കസ്റ്റംസ് വിശദീകരിക്കുന്നത്. യാത്രക്കാരുടെ പട്ടിക വന്നപ്പോൾ എം പിയുടെ മകന്റെ പേരിനൊപ്പം ലുക്ക് ഔട്ട് ഉണ്ടായിരുന്നതായും അതുകൊണ്ടാണ് എക്സ് റേ പരിശോധനക്ക് വേണ്ടിവന്നതെന്നും അതിന് ശേഷം മകനെ വിട്ടയച്ചുവെന്നും കസ്റ്റംസ് വ്യക്തമാക്കി. എംപിയുടെ മകനാണെന്നു സ്ഥിരീകരിച്ചിട്ടും മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ് റേ പരിശോധനയും നടത്തിയത് എന്തിനാണെന്നാണ് പരാതിക്കാർ ചോദിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ വഹാബ് കേന്ദ്ര സർക്കാരിനു പരാതി നൽകിയിട്ടുണ്ട്.
അതേസമയം എം പിയുടെ മകനാണെന്നും പറഞ്ഞെങ്കിലും അധികൃതർ വിശ്വസിച്ചില്ലെന്നും മോശമായ രീതിയിൽ പ്രതികരിച്ചെന്നും അനാവശ്യ പരിശോധന നടത്തിയെന്നുമാണ് മകന്‍ പ്രതികരിച്ചത്. കസ്റ്റംസ് പരിശോധന ബന്ധുക്കളെ അറിയിച്ചപ്പോൾ അവർ കസ്റ്റംസുമായി ബന്ധപ്പെട്ടെന്നും എന്നിട്ടും ദേഹപരിശോധന നടത്തിയെന്നും മകൻ വിശദീകരിച്ചു. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സ് റേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയെന്നും മകൻ പറഞ്ഞു. എക്സ് റെ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നാണ് ആരോപണം.
സ്വർണക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചു; എംപിയുടെ മകന്റെ വസ്ത്രമുരിഞ്ഞ് കസ്റ്റംസ് പരിശോധന, വിവാദം