
പാലക്കാട്: കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് പുതിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കി പാലക്കാട്ടെ ക്ഷീര സഹകരണസംഘങ്ങള്‍. സഹകരണ സംഘങ്ങള്‍ക്ക് കീഴിലുളള തരിശിടങ്ങളിലും കര്‍ഷകരുടെ ഭൂമിയിലും പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിച്ച് വേറിട്ട മാതൃക തീര്‍ക്കുകയാണ് പാലക്കാട്.
ക്ഷീര സമൃദ്ധിക്ക് പേരുകേട്ട പാലക്കാടന്‍ മണ്ണില്‍ നിന്നാണ് പുതിയ ആശയത്തിനും മുളപൊട്ടിയിരിക്കുന്നത്. ക്ഷീര സഹകരണസംഘങ്ങളും കര്‍ഷകരും കൈകോര്‍ത്താണ് പുതിയ പരീക്ഷണം. ജില്ലയിലാകെയുളളത് 300 ക്ഷീര സഹകരണസംഘങ്ങള്‍. പാല്‍ സംഭരണത്തിനും അനുബന്ധ പ്രവര്‍ത്തനത്തിനുമുളള സ്ഥലം മാറ്റിനിര്‍ത്തിയാല്‍ ഏക്കറുകണക്കിന് ഭൂമി തരിശായി കിടക്കുന്നു. തരിശില്‍ കൃഷിയെന്ന ക്ഷീര വികസന വകുപ്പ് ജില്ല മേധാവിയുടെ ആശയം സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു. മുതലമടയില്‍ മാത്രം കൃഷിയിറക്കിയത് 30ഏക്കര്‍ പ്രദേശത്ത്.
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് മുതല്‍ 32ഏക്കര്‍ സ്വന്തമായി ഭൂമിയുളള സഹകരണ സംഘങ്ങള്‍വരെയുണ്ട് പാലക്കാട്. പയര്‍, വെണ്ട, ചീര,തുടങ്ങി ഉളളിയും ഇഞ്ചിയും വരെ വിവിധയിടങ്ങളിലായി കൃഷിയിറക്കിയിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം കഴിഞ്ഞ് മിച്ചമുളളവ വിപണിയിലെത്തിക്കാനാണ് ഇവരുടെ നീക്കം.
മൂലത്തറയില്‍ കുളം സജ്ജീകരിച്ച് മീന്‍ വളര്‍ത്തലിനും സഹകരണ സംഘങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. കര്‍ഷിക സ്വയംപര്യാപ്തതയുടെ ആശയം സംസ്ഥാന വ്യാപകമാക്കിയാല്‍ പച്ചക്കറി മിച്ച സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് ഒരുചുവടുകടി അടുക്കുമെന്നാണ് ഇവര്‍ പറഞ്ഞുവയ്ക്കുന്നത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam