
തൃശ്ശൂർ: ചാലക്കുടി പുഴയിൽ സമ്പാളൂർ ഞർലക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പ്രശസ്ത ചിത്രകാരൻ പുത്തൻചിറ പണിക്കശ്ശേരി വീട്ടിൽ സുഗതൻ (53) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇയാൾ നാട്ടുകാർ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഒച്ചവെച്ച് തിരികെ കയറാൻ പറഞ്ഞെങ്കിലും ഇയാൾ കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് നീങ്ങി പോവുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
ചാലക്കുടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സ്കൂബ സംഘം എത്തി തിരച്ചിൽ നടത്തി. എന്നാൽ രണ്ട് ദിവസങ്ങളിലും നിരാശ ആയിരുന്നു. പിന്നീടാണ് ചാടിയ സ്ഥലത്തു നിന്ന് നൂറ് മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം പൊന്തിക്കിടന്ന നിലയിൽ കണ്ടത്. വിവരമറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷാസേന എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ചിത്രകലകളുടെ ഒട്ടേറെ പ്രദർശനങ്ങൾ നടത്തിയ ആളാണ് സുഗതൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam