
കാസർകോട്: കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണത്തിൽ സുഹൃത്തായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. സുഹൃത്തായ അധ്യാപകനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് മേല്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര എരോൽ സ്വദേശി സഫ്‌വാൻ (29) ആണ് അറസ്റ്റിലായത്. റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ സെപ്തംബർ 15 ന് ആയിരുന്നു കേസിനാസ്പദമായാ സംഭവം. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന റുബീനയെയും മകൾ ഹനാന മറിയത്തിനെയും അരമങ്ങാനത്തെ വീട്ടിൽ നിന്നും പുലർച്ചെ മുതൽ കാണാനില്ല എന്ന് കാണിച്ച് യുവതിയുടെ പിതാവ് അബ്ദുൾ റഹ്മാൻ മേല്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇരുവരുടേയും മൃതദേഹം തൊട്ടടുത്ത കിണറിൽ നിന്നും കണ്ടെത്തുകയായിരുന്നു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് കണ്ടെത്തി.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പിന്നീട് പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി ഒമ്പത് വർഷക്കാലമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട അധ്യാപകനുമായി പ്രണയത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിനിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും വഴക്കാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ യുവാവ് കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിക്ക് റിപ്പോർട്ട് നൽകി.
തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അധ്യാപകനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസന്വേഷണ സംഘത്തിൽ സിഐ ഉത്തംദാസിനോടൊപ്പം എസ്ഐ വിജയൻ വികെ, സീനിയർ സിവിൽ പൊലീസുകാരായ പ്രദീപ്കുമാർ, സീമ വി, പ്രശാന്തിനി എന്നിവരും ഉണ്ടായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam