
പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഫേസ്ബുക്ക് കുറിപ്പിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ചാത്തനൂർ ഗവ.സ്കൂൾ അധ്യാപകൻ കെ സി വിപിനെതിരെയാണ് കേസ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചിരുന്നു.
നേരത്തെ വിഎസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെയും ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പോസ്റ്റിട്ട എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെയും പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകയുടെ പോസ്റ്റ്. ഇതിൽ വിഎസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു.
വിഎസ് അച്യുതാനന്ദനെതിരെ വർഗീയ പോസ്റ്റിട്ട അധ്യാപകനും ജമാ അത്തൈ പ്രവർത്തകനുമായ പി എസ് അബ്ദുള്‍ റഹിം ഉമരിക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. പരാതിയില്‍ സൈബർ പൊലീസിന്റെ സഹായത്തോടെ ആലുവ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി. ജെഎൻയുവിൽ നിന്ന് ഇന്റിര്‍നാഷണല്‍ പോളിറ്റിക്സിൽ പിഎച്ച്ഡി ബിരുദധാരിയാണ് പി എസ് അബ്ദുള്‍ റഹിം ഉമരി. വി എസ് മുസ്ലീം വിരുദ്ധനെന്ന ആരോപണത്തിലാണ് വർഗീയ പോസ്റ്റ്.
.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam