
കൊച്ചി: എറണാകുളം കാക്കൂരില്‍ കാളയോട്ട മത്സരം പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. മൃഗസ്നേഹികളുടെ സംഘടനയായ ദയ നടത്തിയ നിയമപോരാട്ടത്തോടെയാണ് ഇവിടെ കാളയോട്ടം നിര്‍ത്തലാക്കിയത്. കാക്കൂര്‍ കാളയോട്ടം വീണ്ടും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എതിര്‍പ്പുമായി മൃഗസ്നേഹികളുടെ കൂട്ടായ്മ രംഗത്ത് വന്നിട്ടുണ്ട്. കാക്കൂരില്‍ കാളവയലിന്‍റെ ചരിത്രം രാജഭരണകാലത്തോളം നീളുന്നതാണ്.
വട്ടെഴുത്തിലുള്ള ശിലാഫലകം ഇപ്പോഴും ഇവിടെയുണ്ട്. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും കാളയോട്ട മത്സരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ മൂലം കാക്കൂരില്‍ കാളയോട്ടമോ കന്നുപൂട്ടോ മരമടിയോ നിലവിൽ ഇല്ല. യുവാക്കളുടെ മഡ്റെയ്സിലും മറ്റും കാര്‍ഷികോത്സവത്തിന്‍റെ പാരമ്പര്യം വഴിമാറിപ്പോവുകയാണ്.
മൃഗസ്നേഹികളുടെ കൂട്ടായ്മയായ ദയ നിയമപോരാട്ടവുമായി മുന്നിട്ടിറങ്ങിയതോടെ 2014 ലാണ് ഹൈക്കോടതി കാക്കൂര്‍ കാളയോട്ടമത്സരത്തിന് കടിഞ്ഞാണിട്ടത്. പ്രത്യേക ഓഡിനന്‍സിലൂടെ സര്‍ക്കാര്‍ കാളവയലിന്‍റെ പ്രതാപകാലം തിരികെ കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം. തിരുമാറാടി കാക്കൂര്‍ പ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങളെ കൂട്ടിയിണക്കുന്ന ചടങ്ങുകൂടിയാണ് കാളയോട്ടം.
ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി