
തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ സംബന്ധിച്ച പരാതികളില്‍ വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് വിവരാവകാശ കമ്മീഷന്‍. വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടക്കാന്‍ തീരുമാനിച്ചത്.
കൊല്ലം പരവൂര്‍ കൂനയില്‍ ജെ. രതീഷ്‌കുമാറിന്റെ പരാതിയില്‍ പരവൂര്‍ വില്ലേജ് ഓഫീസര്‍ ടി.എസ് ബിജുലാല്‍ 5,000 രൂപ, പാലക്കാട് അകത്തേത്തറ എല്‍. പ്രേംകുമാറിന്റെ അപ്പീലില്‍ പാലക്കാട് ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ എന്‍. ബിന്ദു 1,000 രൂപ, കണ്ണൂര്‍ കണ്ടകാളിയില്‍ കെ.പി. ജനാര്‍ധനന്റെ ഹര്‍ജിയില്‍ പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എന്‍. രാജീവ് 25,000 രൂപ, വര്‍ക്കല ഇലകമണ്‍ എസ്. സാനു കക്ഷിയായ കേസില്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി സിയിലെ ആര്‍. വി സിന്ധു 5000 രൂപ, തിരുവനന്തപുരം ചെറിയകൊണ്ണി കെ. രവീന്ദ്രന്‍ നായര്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പൊതുബോധന ഓഫീസര്‍ ഉമാശങ്കര്‍ 4000 രൂപ എന്നിങ്ങനെയാണ് പിഴ ഒടുക്കേണ്ടത്.
ഒരു പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകര്‍ക്ക് പണം തിരികെ നല്‍കാന്‍ നിര്‍ദ്ദേശിച്ചും വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം ഉത്തരവായി. കൊല്ലം ചാത്തന്നൂര്‍ സബ് രജിസ്ട്രാര്‍, പാണിയില്‍ കെ.സതീശനില്‍ നിന്ന് തെരച്ചില്‍ ഫീസ്, മാര്യേജ് ആക്ട് ഫീസ് എന്നീ ഇനങ്ങളില്‍ വാങ്ങിയ 380 രൂപ തിരിച്ചു നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാസര്‍ഗോഡ് കൂഡ്‌ലുവില്‍ എല്‍. ജയശ്രീക്ക് വിവരം ലഭ്യമാക്കാന്‍ തഹസീല്‍ദാര്‍ ഫീസായി ആവശ്യപ്പെട്ട 506 രൂപ നല്‍കേണ്ടതില്ലെന്നും പകരം ഒമ്പത് രൂപയ്ക്ക് മുഴുവന്‍ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകര്‍പ്പുകളും ലഭ്യമാക്കണമെന്നും കമ്മീഷണര്‍ ഉത്തരവിട്ടു. നിയമം വിട്ട് പണം ഈടാക്കുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് കമ്മിഷണര്‍ ഹക്കിം പറഞ്ഞു. വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയ കമ്മിഷണര്‍ സെപ്തംബറില്‍ 337 ഹര്‍ജികളില്‍ വിവരങ്ങള്‍ ലഭ്യമാക്കി ഫയല്‍ തീര്‍പ്പാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam