
തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ വെഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രമൊരുങ്ങുന്നു. ശംഖുമുഖം ബീച്ചിന് സമിപത്തെ ബീച്ച് പാർക്കിലാണ് സ്ഥലമൊരുങ്ങുന്നത്. ഇവിടുത്തെ ആദ്യ വിവാഹം നാളെ നടക്കും.കടലും കടതീരത്തെ കാഴ്ചകളുമെല്ലാം മലയാളികള്‍ക്ക് പണ്ടെ പ്രിയമാണ്. സായാഹ്നങ്ങളില്‍ കടലോരത്ത് വന്നിരുന്ന കാറ്റുകൊണ്ടാല്‍ ഉള്ളിലെ സങ്കടങ്ങളെല്ലാം പറന്നുപോകുമെന്നാണ് മലയാളികളുടെ പക്ഷം. സൊറ പറഞ്ഞിരിക്കാനും പ്രണയം പങ്കുവെക്കാനുമെല്ലാം എല്ലാവരുടെയും ഇഷ്ടയിടമാണ് ബീച്ച്. അങ്ങനെ എല്ലാവരുടെയും ഫേവറിറ്റായ ബീച്ചില്‍ വിവാഹം കൂടി നടത്തിയാല്‍ എങ്ങനെയിരിക്കും?. വിദേശരാജ്യങ്ങളിലേതിനു സമാനമായാണ് തിരുവനന്തപുരത്തും അത്തരത്തിലൊരു വെഡിങ് ഡെസ്റ്റിനേഷന്‍ ഒരുക്കിയിരിക്കുന്നത്.
ശംഖുമുഖം ബീച്ചിന് സമീപത്തെ ബീച്ച് പാര്‍ക്കിലാണ് മനോഹരമായ വെഡിങ് ഡെസ്റ്റിനേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. കടലിന്‍റെ പശ്ചാത്തലത്തില്‍ അലങ്കരിച്ച ഓപ്പണ്‍ കല്യാണ മണ്ഡപത്തിലാണ് വിവാഹം. സിനിമകളിലും വിദേശങ്ങളിലും കണ്ടിരുന്ന ഈ ന്യൂജെന്‍ കല്യാണങ്ങള്‍ ഇനി തലസ്ഥാനത്തും നടക്കും. ശംഖുമുഖത്തെ കേന്ദ്രം സജ്ജമായതോടെ ഇനി വെഡിങ് ഡെസ്റ്റിനേഷനായി തായിലാന്‍ഡിലും ബാലിയിലുമൊന്നും പോകേണ്ടിവരില്ല. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. കനകക്കുന്നിനും മാനവീയത്തിനുമൊപ്പം തലസ്ഥാനത്തെ അടുത്ത നൈറ്റ് ലൈഫ് കേന്ദ്രമാവും ശംഖുമുഖവും. നാളത്തെ കല്യാണത്തിനായി ഇവിടെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഒരുക്കങ്ങള്‍ കാണുന്നതിനായി നവവധൂവരന്മാരും ഇന്നലെ സ്ഥലത്തെത്തി. രണ്ട് കോടി ചിലവിൽ പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിൽ വമ്പിച്ച മാറ്റങ്ങളുണ്ടാകുമന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam