രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ചെയ്തിരുന്ന ദളിതനായ ശാന്തിക്കാരൻ ആലങ്ങാട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണു രാജിവെച്ചു. പറവൂർ ഗ്രൂപ്പിലെ തിരുവാല്ലൂർ സബ്ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതുറക്കാവ് ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു വിഷ്ണു. രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭീഷണിയും പരിഹാസവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതായി വിഷ്ണു പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അന്ന് നൽകിയ പരാതി പിൻവലിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു. പിന്നീട് യൂണിയൻ അംഗത്വ അപേക്ഷയ്ക്കായി നൽകിയ തുക പോലും തിരിച്ച് നൽകിയ സംഭവവും ഉണ്ടായതായും വ്യക്തമാക്കി. ഇപ്പോൾ ജോലി ചെയ്തിരുന്ന വാതുറക്കാവ് ക്ഷേത്രത്തിലെ സ്വർണാഭരണം മുക്കുപണ്ടമാണെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിക്കാരനായ വിഷ്ണുവിന് വീണ്ടും ഭീഷണി നേരിടേണ്ടി വന്നുവെന്നുമാണ് വിവരം. നാല് മാസം മുമ്പ് തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഇതേ തുടർന്നാണ് ആ ജോലി തുടരാതിരിക്കാൻ തീരുമാനിച്ചതെന്നും വിഷ്ണു വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം