
ഹരിപ്പാട്: താമല്ലാക്കലിൽ ദേശീയപാതയിൽ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിൽ സങ്കടക്കടലായി നാടും വീടും. മകളുടെ വിവാഹത്തിനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ സത്താറും മകളുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പിതാവിനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും വിളിച്ചു കൊണ്ടുവരുന്നതിനിടെ ള്ളികുന്നം കടുവിനാൽ വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (49) മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ കെ. വി ജെട്ടി ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. അപകട വിവരം കേട്ടാണ് നാട് ഞെട്ടിയുണർന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
ആലിയ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ച സത്താറിന്റെ ഭാര്യ ഹസീന, മക്കളായ ഹർഷിദ്, അൽഫിദ, ബന്ധുക്കളായ അജീബ്, സാലിഹ്, ആദിൽ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരുടെയും ഖബറടക്കം കാഞ്ഞിപ്പുഴ പള്ളിക്കുറ്റി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു. നൂറുകണക്കിനാളുകളാണ് മരണവിവരം കേട്ട് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
കുടുംബത്തിന്റെയും നാട്ടുകാരുടെയും സങ്കടം അടക്കി നിർത്താനായില്ല. ഏറെക്കാലം പ്രവാസിയായിരുന്ന സത്താർ മകളുടെ വിവാഹത്തിന് ഏറെ കാത്തിരുന്നാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന സത്താറിന്റെ ആഗ്രഹമാണ് അപകടത്തിലൂടെ ഇല്ലാതായത്. സത്താർ വരുന്നതറിഞ്ഞ് കുടുംബവും ബന്ധുക്കലുമെല്ലാം സന്തോഷത്തിലായിരുന്നെന്നും അപകടം നാടിനെയും ബന്ധുക്കളെയും ഉലച്ചുകളഞ്ഞെന്നും നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam