സ്വാതന്ത്ര്യ ദിനത്തിൽ സർക്കാർ പരിപാടികളിൽ വന്ദേ മാതരം ഒഴിവാക്കിയെന്ന് ആരോപിച്ച് യുവമോർച്ച ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. വി.ഡി. സതീശന് മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആരോപിച്ചു. പ്രതിഷേധക്കാർ സതീശന്റെയും ജിന്നയുടെയും കോലം കത്തിച്ചു.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ സർക്കാർ പരിപാടികളിൽ വന്ദേ മാതരം ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച. യുവ മോർച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. വി. ഡി സതീശന്റെയും മുഹമ്മദലി ജിന്നയുടെയും കോലം ഉയർത്തിയും കത്തിച്ചുമാണ് പ്രതിഷേധിച്ചത്. വി.ഡി. സതീശന് ജിന്നയുടെ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയെ ജിന്നയുടെ പ്രേതം കൂടി. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയം മറന്ന് മൗദൂതിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി പേറുന്നു. വിഡി സതീശൻ മുഖ്യമന്ത്രി ആയത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പിന്തുണച്ചത് കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി രാജ്യത്തെ മുഴുവൻ അപമാനിച്ചു. ഇറ്റലിയുടെ ദേശീയ ഗാനം പാടിയെങ്കിൽ തൃപ്തി ആകുമായിരുന്നു. ജിന്ന നേതൃത്വം നൽകിയ ലീഗാണ് വന്ദേ മാതരം മുഴുവൻ പാടുന്നതിനെതിരെ പ്രമേയം കൊണ്ട് വന്നതെന്നും ദേശീയ ഗാനമോ പതാകയോ ഉയർത്താനോ കഴിയാത്ത കാശ്മീരിൽ പോലും ഇന്ന് വന്ദേ മാതരം ചൊല്ലുന്നുവെന്നും സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് ഷോൺ ജോർജ്ജ് പങ്കെടുത്തു.