
ഗുരുവായൂർ: ഉത്രാടദിനത്തിൽ ഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു. രാവിലെ ശീവേലിക്കുശേഷം 7.15-ഓടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് ആരംഭിച്ചത്. സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി കവപ്ര അച്യുതൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. ഇതിനുശേഷം നൂറുകണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ച് ദർശനസായൂജ്യം നേടി.
ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം നാളെ തിരുവോണസദ്യയിലെ പഴംപ്രഥമനായി ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾ കഴിഞ്ഞുള്ളവ ഭക്തർക്ക് ലേലം ചെയ്ത് നൽകും.