
തിരുവനന്തപുരം: തലസ്ഥാനത്തു നിന്നുള്ള ആഭ്യന്തര - അന്താരാഷ്ട്ര വിമാന സർവീസുകളിൽ വർധന. തിരുവനന്തപുരത്ത് നിന്നും ബഹ്റൈനിലെയ്ക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നാല് സർവീസ് ഉണ്ടായിരുന്ന് ഏഴാക്കിയാണ് വർദ്ധിപ്പിച്ചത്. നാളെ പുതിയ സർവീസുകൾ ആരംഭിക്കും. ഇത് കണക്കിലെടുത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ രണ്ട് സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാണ് മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
കഴിഞ്ഞമാസം തിരുവനന്തപുരത്തു നിന്ന് മാലിദ്വീപ് തലസ്ഥാനമായ മാലെയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന വിമാന സർവീസ് തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സർവീസ് 1:20 നു മാലിയിലെത്തും. തിരികെ ഉച്ചയ്ക്ക് 2:05 നു പുറപ്പെട്ട് 4:20 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം- മാലി, തിരുവനന്തപുരം-ഹാനിമാധു റൂട്ടുകളിൽ നിലവിൽ മാൽഡീവിയൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് ഇൻഡിഗോ സർവീസ്.
കൂടാതെ മംഗളുരുവിലേക്കും കഴിഞ്ഞമാസം തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 4:25 നു പുറപ്പെട്ടു 5:45 നു മംഗളുരുവിൽ എത്തും. തിരികെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സർവീസ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്താണ് ഈ സർവീസ്.